തദ്ദേശീയ മേഖലയിൽ നിലവിലുളളതും അന്യം നിന്നു പോകുന്നതുമായ പാരമ്പര്യകലകൾക്ക് പുതുജീവൻ നൽകാൻ "ജന ഗൽസ' പദ്ധതിയുമായി കുടുംബശ്രീ. ജനങ്ങളുടെ ആഘോഷം എന്നാണ് ഇതിന്റെ അർത്ഥം. ഗോത്രകലാരൂപങ്ങൾ സംരംഭമാതൃകയിൽ രൂപീകരിച്ചു കൊണ്ട് തദ്ദേശീയ ജനതയ്ക്ക് മികച്ച തൊഴിലും വരുമാനവും ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും. പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനും ഉദ്ദേശിക്കുന്നു. ഇതിന്റെ ആദ്യപടിയായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ തദ്ദേശീയ മേഖലയിലെ മുഴുവൻ കലാകാരൻമാരെയും ഗോത്രകലാരൂപങ്ങളെ കുറിച്ചുമുള്ള സമഗ്രമായ ഡയറക്ടറി തയ്യാറാക്കും. പട്ടികവർഗ വിഭാഗത്തിലുള്ള അനിമേറ്റർമാരെ ഉപയോഗിച്ചുകൊണ്ടാകും സർവേ നടത്തുക. ആഗസ്റ്റ്ആദ്യവാരം സർവേ ആരംഭിച്ച് ഇരുപതിനകം പൂർത്തിയാക്കാനാണ് തീരുമാനം. ജനഗൽസയുമായി ബന്ധപ്പെട്ട മാർഗരേഖ തയ്യാറാക്കുന്നതിനും കർമപദ്ധതി ആവിഷ്ക്കരിക്കുന്നതിനുമായി തിരുവനന്തപുരത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ദ്വിദിന ശിൽപശാല സംഘടിപ്പിച്ചു.
നിലവിൽ തദ്ദേശീയ മേഖലയിൽ 38-ലേറെ വിഭാഗങ്ങളുണ്ട്. ഒാരോ വിഭാഗത്തിനും തനതായ കലാരൂപങ്ങളുമുണ്ട്. ഇവയെ പുനരുജ്ജീവിപ്പിച്ചു കൊണ്ട് അതിൽ നിന്നും വരുമാനദായക സംരംഭ രൂപീകരണമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. നിലവിൽ കുടുംബശ്രീ നടപ്പാക്കുന്ന ട്രൈബൽ പദ്ധതിക്ക് കീഴിലെ അർഹരായ മുഴുവൻ ഗുണഭോക്താക്കളെയും ഇതിനായി കണ്ടെത്തും. സംരംഭ മാതൃകയിൽ രൂപീകരിച്ച കലാരൂപങ്ങളെ ഉൾപ്പെടുത്തി സംസ്ഥാനതല കൺസോർഷ്യം രൂപീകരിക്കുന്നതിലൂടെ ഇവർക്ക് മെച്ചപ്പെട്ട ഉപജീവന മാർഗം തുറന്നു കിട്ടുമെന്നാണ് പ്രതീക്ഷ. ഗോത്രകലാരൂപങ്ങൾ ഉപയോഗിച്ചു കൊണ്ട് പാഠ്യപദ്ധതികളെ നവീകരിക്കുന്നതിനും ലക്ഷ്യമിടുന്നു.
ലഹരി അടക്കമുളള സാമൂഹ്യവിപത്തുകൾക്കെതിരേ സർക്കാരിന്റെ വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കും സംരംഭ മാതൃകയിൽ രൂപീകരിച്ച തദ്ദേശീയ കലാരൂപങ്ങൾ പ്രയോജനപ്പെടുത്തും. . കുടുംബശ്രീയുടെ തന്നെ കമ്യൂണിറ്റി തിയേറ്റർ ഗ്രൂപ്പായ രംഗശ്രീയുമായും സാംസ്കാരിക ടൂറിസം കേന്ദ്രങ്ങളുമായും ചേർന്നു പ്രവർത്തിക്കും. ഫോക്ലോർ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കിർത്താഡ്സ് തുടങ്ങിയ സ്ഥാപനങ്ങളുമായും സഹകരിച്ചു കൊണ്ട് തദ്ദേശീയർക്ക് കൂടുതൽ അവസരങ്ങൾ ലഭ്യമാക്കും.
ജന ഗൽസയുടെ ഭാഗമായി കലയെ ഉപയോഗിച്ച് വിദ്യാഭ്യാസ മേഖലയെ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി ഗോത്രകലകൾ, സംസ്ക്കാരം, ആചാര അനുഷ്ഠാനങ്ങൾ, തനതുഭക്ഷണം എന്നിവയെല്ലാം പാഠ്യപദ്ധതിയുടെ ഭാഗമാക്കും. ഇതിലൂടെ പുതുതലമുറ കുട്ടികൾക്കിടയിലേക്കും ഗോത്ര ജനതയുമായി ബന്ധപ്പെട്ട അറിവുകൾ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനായി വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഗോത്രകലാരൂപങ്ങൾ സംബന്ധിച്ച് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതടക്കമുളള കാര്യങ്ങൾ ആലോചിച്ച് നടപ്പാക്കും.
രണ്ടു ദിവസങ്ങളിലായി നടന്ന ശിൽപശാലയിൽ കുടുംബശ്രീ പ്രോഗ്രാം ഒാഫീസർ ഡോ.ബി ശ്രീജിത്ത്, ഭാരത് ഭവൻ സെക്രട്ടറി ഡോ. പ്രമോദ് പയ്യന്നൂർ, കേരള ഫോക്ലോർ അക്കാദമി പ്രോഗ്രാം ഒാഫീസർ വി.വി ലാവ്ലിൻ, മലയാളം സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് കെ.എം ഭരതൻ, എസ്,സി.ഇ.ആർ.ടി റിസർച്ച് അസോസിയേറ്റ് സതീഷ് കുമാർ കെ, കിർത്താഡ്സ് ലക്ചർ നീന വി, ഭാരത് ഭവൻ സോഷ്യൽ മീഡിയ എക്സ്പേർട്ട് ചന്ദ്രജിത്ത്, പാലക്കാട് ഡയറ്റ് സീനിയർ ലക്ചർ ഡോ.എം ഷഹീദ് അലി, ഡോ.എ മുഹമ്മദ് കബീർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പ്രഭാകരൻ എം, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേർമാരായ ശാരിക എസ്, പ്രീത ജി നായർ എന്നിവർ നേതൃത്വം നൽകി. ജില്ലാ പ്രോഗ്രാം മാനേജർമാർ, തദ്ദേശീയ മേഖലയിൽ നിന്നും തിരഞ്ഞെടുത്ത കലാകാരൻമാർ എന്നിവർ ശിൽപശാലയിൽ പങ്കെടുത്തു.
- 30 views