1095 കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ്ങ് പൂര്‍ത്തീകരിച്ചു; തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രഖ്യാപനം നടത്തി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച 'വിശപ്പുരഹിത കേരളം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സൂക്ഷ്മസംരംഭ മാതൃകയില്‍ പ്രവര്‍ത്തിച്ചു വരുന്ന 1095 ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ്ങ് പൂര്‍ത്തീകരിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ ഗ്രേഡിങ്ങ് പ്രഖ്യാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 266 ജനകീയ ഹോട്ടലുകള്‍ എപ്ളസ് ഗ്രേഡും, 359 എണ്ണം 'എ' ഗ്രേഡും, 285 എണ്ണം 'ബി' ഗ്രേഡും, 185 എണ്ണം 'സി' ഗ്രേഡും നേടി. പ്രത്യേകം നിര്‍ണയിക്കപ്പെട്ട സൂചികകളുടെ അടിസ്ഥാനത്തിലാണ് ഗ്രേഡിങ്ങ് നടപടികള്‍ പൂര്‍ത്തീകരിച്ചതെന്നും ഹോട്ടല്‍ സംരംഭങ്ങളുടെ പ്രവര്‍ത്തനക്ഷമതയും നിലവാരവുമടക്കം മെച്ചപ്പെടുത്തുകയും അടുത്തതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു വരുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
പദ്ധതിക്കായി 2020-21 സാമ്പത്തിക വര്‍ഷം അനുവദിച്ച 23.64 കോടി രൂപ പൂര്‍ണമായും വിനിയോഗിച്ചു. ഈ വര്‍ഷം അനുവദിച്ച 20 കോടിയില്‍ 18.20 കോടി രൂപ സബ്സിഡിയും റിവോള്‍വിങ്ങ് ഫണ്ടുമായി സംരംഭകര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍ഡ് ടെക്നോളജിയുമായി സഹകരിച്ചുകൊണ്ടാണ് ഗ്രേഡിങ്ങിനാവശ്യമായ സൂചികകള്‍ തയ്യാറാക്കിയത്. ശുചിത്വം, വിഭവങ്ങളുടെ വൈവിധ്യം, ഭക്ഷണത്തിന്‍റെ ഗുണമേന്‍മ, പ്രവര്‍ത്തന സമയം, പ്രതിമാസ വിറ്റുവരവ്, സ്ഥാപനം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍റെയും ചുറ്റുപാടുകളുടെയും അവസ്ഥ എന്നീ മാനദണ്ഡങ്ങള്‍ നിര്‍ണയിച്ച ശേഷം അതിന്‍റെ അടിസ്ഥാനത്തില്‍ ഗ്രേഡിങ്ങ് പൂര്‍ത്തീകരിക്കുകയായിരുന്നു. നിലവില്‍ ഉയര്‍ന്ന ഗ്രേഡിങ്ങ് കൈവരിക്കാന്‍ കഴിയാതെ പോയ സംരംഭകര്‍ക്ക് അത് നേടുുന്നതിനാവശ്യമായ പരിശീലനങ്ങളും സാമ്പത്തിക സഹായമടക്കമുള്ള പിന്തുണകളും കുടുംബശ്രീ ലഭ്യമാക്കും.
പ്രതിദിനം 1.80 ലക്ഷം ഉച്ചയൂണ് വരെയാണ് ജനകീയ ഹോട്ടലുകള്‍ വഴിയുള്ള വില്‍പന. ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുകയും അതോടൊപ്പം പൊതുജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാകുന്ന രീതിയില്‍ പ്രാദേശിക സാധ്യതക്കനുസൃതമായി കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും കുടുംബശ്രീ ലക്ഷ്യമിടുന്നു. ഇതിലൂടെ കാന്‍റീന്‍ കാറ്ററിങ്ങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വനിതകള്‍ക്ക് ഈ രംഗത്തേക്ക് കടന്നു വരാനും വരുമാനം നേടാനും അവസരമൊരുങ്ങും.
2019-20 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ബജറ്റില്‍ അവതരിപ്പിച്ച ജനക്ഷേമ പദ്ധതിയാണ് 'വിശപ്പുരഹിത കേരളം'. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും അഗതികളും വയോജനങ്ങളും നിരാലംബരും ഉള്‍പ്പെടെയുള്ളവര്‍ക്ക് എല്ലാ ദിവസവും മിതമായ നിരക്കിലോ സൗജന്യമായോ ഉച്ചഭക്ഷണം വിതരണം ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവര്‍ക്കും ഭക്ഷണ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ആദ്യഘട്ടത്തില്‍ കമ്യൂണിറ്റി കിച്ചന്‍ എന്ന നിലയ്ക്കാണ് ഇതിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ പദ്ധതി ജനകീയമായതോടെ കമ്യൂണിറ്റി കിച്ചന്‍ എന്നതു മാറ്റി 'കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍' എന്ന് പേര് മാറ്റുകയായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഭക്ഷ്യ സിവില്‍ സപ്ളൈസ് വകുപ്പുമായി ചേര്‍ന്നു കൊണ്ടാണ് ഇവയുടെ പ്രവര്‍ത്തനം. നിലവില്‍ ഇരുപത് രൂപയ്ക്കാണ് ഇവിടെ നിന്നും ഉച്ചയൂണ് ലഭിക്കുക. പദ്ധതി വഴി 4895 കുടുംബശ്രീ വനിതകള്‍ക്ക് സ്ഥിര വരുമാനം നേടാന്‍ കഴിയുന്നുണ്ട്.
- 205 views
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് സര്‍ക്കാര്‍ കൈത്താങ്ങായി റിവോള്‍വിങ് ഫണ്ട് - മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു
കോവിഡ് മഹാമാരിക്കാലത്ത് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അയല്‍ക്കൂട്ടങ്ങളെ സഹായിക്കുന്നതിനായി 19,489 എ.ഡി.എസുകള്‍ക്കും (ഏരിയ ഡെവലപ്പ്‌മെന്റ് സൊസൈറ്റി) അട്ടപ്പാടിയിലെ 133 ഊരുസമിതികള്‍ക്കും ഒരു ലക്ഷം രൂപ വീതം റിവോള്‍വിങ് ഫണ്ട് നല്‍കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. കാല്‍നൂറ്റാണ്ട് തികയുന്ന കുടുംബശ്രീ പ്രസ്ഥാനം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുപരിയായി സ്ത്രീ മുന്നേറ്റങ്ങള്‍ക്കാകെ ചുക്കാന്‍ പിടിക്കുന്ന സംവിധാനമെന്ന നിലയിലേക്ക് ഉയര്‍ന്നു കഴിഞ്ഞിരിക്കുകയാണെന്നും കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന തലത്തിലേക്ക് വളര്‍ന്നു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. പ്രളയകാലത്തും മഹാമാരിക്കാലത്തും കുടുംബശ്രീ അംഗങ്ങള്‍ പൊതുസമൂഹത്തിന് വേണ്ടി നിരവധി സേവനങ്ങള്‍ നടത്തിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് വേണ്ടി 196.22 കോടി രൂപയാണ് കുടുംബശ്രീയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളത്. അതാത് എ.ഡി.എസുകള്‍, പ്രത്യേക മാനദണ്ഡം അനുസരിച്ച് അര്‍ഹതയുള്ള ഒരു അയല്‍ക്കൂട്ടത്തിന് 10,000 രൂപ മുതല്‍ 20,000 രൂപ വരെ റിവോള്‍വിങ് ഫണ്ടായി ലഭ്യമാക്കും. ഇങ്ങനെ ലഭിക്കുന്ന തുക അയല്‍ക്കൂട്ടങ്ങള്‍ ആന്തരിക വായ്പാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും. ഒന്നേമുക്കാല്‍ ലക്ഷത്തോളം അയല്‍ക്കൂട്ടങ്ങള്‍ക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
കോവിഡിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വായ്പാ തിരിച്ചടവ് നടത്താന്‍ കഴിയാതെ വന്നതും സൂക്ഷ്മ സംരംഭങ്ങള്‍ നഷ്ടത്തിലായതുമടക്കം കുടുംബശ്രീ അംഗങ്ങള്‍ നേരിട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഈ പദ്ധതി മൂലം കഴിയുമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ചു സംസാരിച്ച തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. കുടുംബശ്രീയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും തുക റിവോള്‍വിങ് ഫണ്ടായി ലഭ്യമാക്കുന്നതെന്നും സര്‍ക്കാരിന്റെ വിവിധങ്ങളായ കരുതല്‍ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ഈ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ ഐ.എ.എസ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസ് നന്ദി അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ പനവൂര്‍ സി.ഡി.എസിലും കണ്ണൂര്‍ ജില്ലയിലെ പരിയാരം സി.ഡി.എസിലും ഫണ്ട് വിതരണോദ്ഘാടനവും തുടര്‍ന്ന് നടന്നു. വാമനപുരം എം.എല്‍.എ ഡി.കെ മുരളി, പനവൂര്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണും കണ്ണൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യം - വിദ്യാഭ്യാസം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ അഡ്വ. കെ.കെ. രത്‌നകുമാരി, പരിയാരം സി.ഡി.എസ് ചെയര്‍പേഴ്‌സണും റിവോള്‍വിങ് ഫണ്ട് തുക കൈമാറി.
- 234 views
പി.എം.എ.വൈ (നഗരം) ലൈഫ് : സംസ്ഥാനത്ത് 11011 ഭവനങ്ങള്‍ നിര്‍മിക്കാന്‍ 455.89 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം
*പദ്ധതിയുടെ ഭാഗമായി നാളിതു വരെ, ഭൂമിയുള്ള ഭവനരഹിതരായ 1.02,229 ഗുണഭോക്താക്കള്‍ക്ക്
വീടുകള്‍ നിര്‍മിക്കുന്നതിനായി 4058.59 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭിച്ചു
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും നഗരസഭകളും സംയുക്തമായി സംസ്ഥാനത്തു നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന(നഗരം) ലൈഫ്(പി.എം.എ.വൈ(നഗരം)-ലൈഫ്) പദ്ധതിയുടെ ഭാഗമായി 10653 ഭവനങ്ങള്‍ നിര്‍മിക്കാന്‍ 426.12 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരം. കേന്ദ്ര ഭവന നഗരകാര്യ സെക്രട്ടറി അധ്യക്ഷനായ സെന്‍ട്രല്‍ സാങ്ങ്ഷനിങ്ങ് ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഭൂമിയുളള ഭവനരഹിതര്‍ക്കായുള്ള ഗുണഭോക്തൃ കേന്ദ്രീകൃത നിര്‍മാണ ഘടകത്തില്‍ ഉള്‍പ്പെടുത്തി 84 തദ്ദേശ നഗരസഭകളില്‍ നിന്നു ലഭിച്ച വിശദമായ പദ്ധതി രൂപരേഖയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര അംഗീകാരം. ഇതുകൂടാതെ അഫോര്‍ഡബിള്‍ ഹൗസിങ്ങ് ഇന്‍ പാര്‍ട്ട്ണര്‍ഷിപ്, ഭവന വിപുലീകരണം എന്നീ ഘടകങ്ങളുടെ കീഴില്‍ ലഭിച്ച പദ്ധതി രൂപരേഖകള്‍ കൂടി ഉള്‍പ്പെടുത്തി ആകെ 455.89 കോടി രൂപയുടെ പദ്ധതിക്കാണ് ഇപ്പോള്‍ കേന്ദ്ര അംഗീകാരം ലഭിച്ചത്. സംസ്ഥാനത്ത് 11,011 ഗുണഭോക്താക്കള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. കേരളത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സി കുടുംബശ്രീയാണ്.
നിലവില്‍ ഭവനനിര്‍മാണത്തിന് അംഗീകാരം നേടിയ 10653 ഗുണഭോക്താക്കളില്‍ 2513 ഗുണഭോക്താക്കള്‍ ലൈഫ് മിഷനില്‍ നിന്നും ലഭ്യമാക്കിയ പട്ടികയിലുള്ളവരാണ്. പട്ടികജാതി പട്ടികവര്‍ഗ, ഫിഷറീസ് വകുപ്പുകള്‍ മുഖേന ലൈഫ് മിഷനില്‍ ലഭ്യമാക്കിയ ഗുണഭോക്താക്കളുടേതാണ് ഈ പട്ടിക. കൂടാതെ ലൈഫ് പദ്ധതി മൂന്നാം ഘട്ടത്തിലെയും, ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റില്‍ നിന്നും നിലവില്‍ സ്വന്തമായി ഭൂമി നേടിയിട്ടുള്ള ഗുണഭോക്താക്കളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. ലൈഫ് മിഷന്‍ സമര്‍പ്പിച്ച പട്ടികയിലെ 2513 ഗുണഭോക്താക്കള്‍ക്കും ഭവനനിര്‍മാണത്തിന് ആവശ്യമായ നഗരസഭാ വിഹിതം ഹഡ്കോ വായ്പയിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കും. ലൈഫ് മിഷന്‍ മുഖേനയായിരിക്കും ഇതു നല്‍കുക.
ഇതോടൊപ്പം ഭൂരഹിത ഭവനരഹിതര്‍ക്ക് പാര്‍പ്പിട സമുച്ചയം നിര്‍മിച്ചു നല്‍കുന്ന അഫോര്‍ഡബിള്‍ ഹൗസിങ്ങ് ഇന്‍ പാര്‍ട്ട്ണര്‍ഷിപ് ഘടകത്തില്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍, ആന്തൂര്‍, കൂത്താട്ടുകുളം, കൊല്ലം, കട്ടപ്പന, എന്നീ അഞ്ചു നഗരസഭകള്‍ സമര്‍പ്പിച്ച 196 ഭവനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള 27.34 കോടി രൂപയുടെ പദ്ധതിക്കും കേന്ദ്രസര്‍ക്കാര്‍ അംഗീകാരം ലഭിച്ചു. ഇതില്‍ 24.40 കോടി രൂപ സംസ്ഥാന വിഹിതവും 2.94 കോടി രൂപ കേന്ദ്ര വിഹിതവുമാണ്.
ആലപ്പുഴ, കൊയിലാണ്ടി, കണ്ണൂര്‍, അടൂര്‍, എന്നീ നാല് നഗരസഭകളുടെ 162 ഭവനങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള 2.43 കോടി രൂപയുടെ പദ്ധതിയും അംഗീകാരം നേടി. പി.എം.എ.വൈ പദ്ധതിയുടെ ഭാഗമായ ഭവനവിപുലീകരണ ഘടകത്തില്‍ ഉള്‍പ്പെടുത്തിയാണിത്. 21 ചതുരശ്ര മീറ്ററില്‍ താഴെ വിസ്തീര്‍ണമുള്ള ഭവനങ്ങളെ 30 ചതുരശ്ര മീറ്റര്‍ വ്സ്തീര്‍ണമുള്ള ഭവനങ്ങളാക്കി മാറ്റുന്നതിന് 1.5 ലക്ഷം രൂപ ധനസഹായം നല്‍കുന്നതാണ് പദ്ധതിയിലെ ഈ ഉപഘടകം.
പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ ഭൂമിയുള്ള ഭവനരഹിതരായ 1.02,229 ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ നിര്‍മിക്കുന്നതിനായി 4058.59 കോടി രൂപയുടെ പദ്ധതിക്ക് അനുമതി ലഭ്യമായിട്ടുണ്ട്. ഇതില്‍ 86,446 വീടുകളുടെ നിര്‍മാണം ആരംഭിച്ചു. ഇതോടൊപ്പം 68930 വീടുകള്‍ വാസയോഗ്യമാക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ 58476 ഗുണഭോക്താക്കള്‍ക്ക് അവസാന ഗഡുവും ലഭ്യമാക്കി. പദ്ധതി നടത്തിപ്പിനായി 932.63 കോടി രൂപ കേന്ദ്ര വിഹിതവും സംസ്ഥാന-നഗരസഭാ വിഹിതമായ 1942.94 കോടിരൂപയും ഉള്‍പ്പെടെ ആകെ 2875.57 കോടി രൂപ ചെലവഴിച്ചിട്ടുണ്ട്.
2018, 2019 പ്രളയത്തില്‍ വീടുകള്‍ക്കുണ്ടായ കേടുപാടുകള്‍ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ആനുകൂല്യം കൈപ്പറ്റിയ ഗുണഭോക്താക്കള്‍ക്ക് നിലവിലെ വാസഗൃഹം താമസയോഗ്യമല്ലെങ്കില്‍ പി.എം.എ.വൈ(നഗരം)-ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഈ മാസം 12ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ സ്റ്റേറ്റ് ലെവല്‍ സാങ്ങ്ഷനിങ്ങ് ആന്‍ഡ് മോണിറ്ററിങ്ങ് കമ്മിറ്റിയുടെ അനുമതിയും കുടുംബശ്രീക്ക് ലഭ്യമായിട്ടുണ്ട്.
- 90 views
കുടുംബശ്രീ 'ഓണം ഉത്സവ്' ഓണ്‍ലൈന്‍ ഷോപ്പിങ് മേള സെപ്റ്റംബര്‍ 15 വരെ നീട്ടി
· www.kudumbashreebazaar.com വെബ് പോര്‍ട്ടലിലൂടെ കുടുംബശ്രീ സംരംഭകരുടെ ആയിരത്തോളം ഉത്പന്നങ്ങള്‍ ലഭ്യം
· ആകര്‍ഷകമായ മികച്ച ഡിസ്‌കൗണ്ടുകളും കോംബോ ഓഫറുകളും സൗജന്യ ഡെലിവറിയും
തിരുവനന്തപുരം : കുടുംബശ്രീയുടെ ഇ- കൊമേഴ്‌സ് പോര്‍ട്ടലായ www.kudumbashreebazaar.com മുഖേന സംഘടിപ്പിക്കുന്ന 'ഓണം ഉത്സവ്' ഓണ്‍ലൈന്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ സെപ്റ്റംബര്‍ 15 വരെ നീട്ടി. കുടുംബശ്രീ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന 1000ത്തോളം ഉത്പന്നങ്ങള്‍ മികച്ച ഓഫറുകളോടെ വാങ്ങാനുള്ള അവസരമാണ് മേളയിലൂടെ ലഭിക്കുന്നത്. പരിശുദ്ധവും നാടനുമായ കുടുംബശ്രീ ഉത്പന്നങ്ങള്‍ ഒറ്റ ക്ലിക്കില്‍ സ്വന്തമാക്കാനുള്ള അവസരം ഒരുക്കുന്ന www.kudumbashreebazaar.com എന്ന പോര്‍ട്ടല്‍ മുഖേന ഓഗസ്റ്റ് 18 മുതല്‍ ആരംഭിച്ച ഈ മേളയ്ക്ക് നിലവില്‍ മികച്ച പ്രതികരണമാണ് പൊതുജനങ്ങള്‍ക്കിടയില്‍ നിന്ന് ലഭിച്ചുവരുന്നത്. ഇതോടെയാണ് ഓഗസ്റ്റ് 31ന് അവസാനിക്കേണ്ട 'ഓണം ഉത്സവ്' സെപ്റ്റംബര്‍ 15 വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചത്.
ഉത്പന്നങ്ങള്‍ക്കെല്ലാം 40% വരെ ഡിസ്‌കൗണ്ട് നല്‍കുന്നതിന് പുറമേ 1000 രൂപയ്ക്ക് മുകളിലുള്ള തുകയ്ക്ക് ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 10% അധിക ഡിസ്‌കൗണ്ടും ലഭിക്കുന്നു. ഓര്‍ഡര്‍ ചെയ്യുന്ന ഉത്പന്നങ്ങള്‍ തപാല്‍ വകുപ്പുമായി ചേര്‍ന്ന് ഇന്ത്യയിലെവിടെയും സൗജന്യമായി എത്തിച്ച് നല്‍കാനുള്ള ഫ്രീ ഡെലിവറി സൗകര്യവും മേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു. കൂടാതെ മികച്ച കോംബോ ഓഫറുകളും ഓണം ഉത്സവിന്റെ ഭാഗമായി അവതരിപ്പിച്ചിട്ടുണ്ട്.
തേന്‍, റാഗി, കൂവപ്പൊടി, കുരുമുളക്, ജൈവ അരി, ജാം, കശുവണ്ടി, വിവിധ അച്ചാറുകള്‍, ഭക്ഷ്യോത്പന്നങ്ങള്‍, മസാലകള്‍, ധാന്യപ്പൊടികള്‍, ടോയ്‌ലറ്ററീസ്, അടുക്കള ഉപകരണങ്ങള്‍ തുടങ്ങിയ നിരവധി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ www.kudumbashreebazaar.com എന്ന പോര്‍ട്ടലിലൂടെ ലഭ്യമാണ്.
- 76 views
'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരം, നാലാം സീസണ്‍ : സെപ്റ്റംബര്‍ 15 വരെ എന്‍ട്രികള്‍ അയയ്ക്കാം
· ഒന്നാം സമ്മാനം 25,000 രൂപ
· കുടുംബശ്രീ പ്രവര്‍ത്തനങ്ങളായിരിക്കണം വിഷയം
'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരത്തിന്റെ നാലാം സീസണിലേക്ക് എന്‍ട്രികള്‍ അയയ്ക്കാനുള്ള അവസാന തീയതി 2021 സെപ്റ്റംബര്‍ 15 വരെ നീട്ടി. കുടുംബശ്രീയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുക. അയല്‍ക്കൂട്ട യോഗം, അയല്‍ക്കൂട്ട വനിതകള്‍ നടത്തുന്ന ക്യാന്റീനുകളും കഫേകളും ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങള്‍, കാര്‍ഷിക പ്രവര്‍ത്ത നങ്ങള്‍.. തുടങ്ങീ കുടുംബശ്രീയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ആധാരമാ ക്കിയുള്ള ചിത്രങ്ങള്‍ മത്സരത്തിനയയ്ക്കാം.
ഫോട്ടോകള്‍ [email protected] എന്ന ഇ-മെയില്‍ വിലാസ ത്തില്‍ അയയ്ക്കാം. അല്ലെങ്കില്‍ ഫോട്ടോ പ്രിന്റുകളോ ഫോട്ടോകള്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാതെ സിഡിയിലാക്കിയോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലും അയച്ച് നല്‍കാനാകും. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെ ടുത്തിയിരിക്കണം.
വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. കൂടാതെ പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാനമായി 2000 രൂപ വീതവും നല്‍കും. വിശദവിവരങ്ങള്‍ അടങ്ങിയ നോട്ടിഫിക്കേഷന്റെ പൂര്‍ണ്ണരൂപം www.kudumbashree.org/photography2021 എന്ന വെബ്‌സൈറ്റ് ലിങ്കില്‍ ലഭ്യമാണ്.
- 94 views
കുടുംബശ്രീ ഓണം വിപണനമേളകളിലൂടെയും ഓണച്ചന്തകളിലൂടെയും 12.45 കോടി രൂപയുടെ വിറ്റുവരവ്
ഓണക്കാലത്ത് കുടുംബശ്രീ നടത്തിയ ഓണം വിപണനമേളകളിലൂടെയും ഓണച്ചന്തകളിലൂടെയും 12.45 കോടി രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ സംരംഭകര്‍ക്കും കൃഷിസംഘാംഗങ്ങള്‍ക്കും മികച്ച വിപണനത്തിനുള്ള അവസരം ഒരുക്കുന്നതിനായി ഓഗസ്റ്റ് 16 മുതലാണ് ഓണം വിപണന മേളകള്‍, ഓണച്ചന്തകള്‍ എന്നിവ സംഘടിപ്പിച്ചത്. തദ്ദേശ സ്ഥാപനതലത്തിലും ജില്ലാതലത്തിലും സാധ്യമാകുന്നിടങ്ങളിലെല്ലാം കോവിഡ് മാനദണ്ഡ ങ്ങള്‍ പാലിച്ചായിരുന്നു മേളകളുടെ സംഘാടനം.
കുടുംബശ്രീ മാത്രമായും സപ്ലൈകോ, കൃഷിവകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളുമായി സംയോജിപ്പിച്ചും ഓണം വിപണന മേളകള്‍ സംഘടിപ്പിച്ചിരുന്നു. ആകെ 905 ഓണം വിപണനമേളകള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ അതാത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു. കൂടാതെ 21 ജില്ലാതല മേളകളും ഒരുക്കി. ഇതില്‍ ആകെ ആകെ 9,64,29,930 രൂപയുടെ വിറ്റുവരവ് നേടി. 19,704 സംരംഭകരുടെ ഉത്പന്നങ്ങളും 16,434 കൃഷി സംഘങ്ങളുടെ പച്ചക്കറി ഉത്പന്നങ്ങളും ഓണം വിപണന മേളകളിലൂടെ ലഭ്യമാക്കി. മലപ്പുറം, കൊല്ലം ജില്ലകളിലായി ഒമ്പത് സി.ഡി.എസുകളില്‍ ഓര്‍ഡര്‍ അനുസരിച്ച് വിവിധ കുടുംബശ്രീ ഉത്പന്നങ്ങളടങ്ങിയ 2429 കിറ്റുകളും അതാത് സി.ഡി.എസിന്റെ നേതൃത്വത്തില്‍ തയാറാക്കി ആവശ്യക്കാരിലേക്ക് എത്തിക്കുകയും ചെയ്തു.
കുടുംബശ്രീ കൃഷി സംഘങ്ങളുടെ (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്- ജെ.എല്‍.ജി) ഉത്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സി.ഡി.എസ് തലത്തില്‍ സംഘടിപ്പിച്ച ഓണച്ചന്ത കളിലൂടെ 2,80,61,461.4 രൂപയുടെ വിപണനവും നടത്തി. 27,442 കൃഷി സംഘങ്ങളുടെ 7.53 ലക്ഷം കിലോഗ്രാം ഉത്പന്നങ്ങളാണ് ഈ ചന്തകളിലൂടെ ഓണക്കാലത്ത് പൊതുജന ങ്ങള്‍ക്കായി ലഭ്യമാക്കിയത്.
- 51 views
നോര്‍ക്ക റൂട്ട്‌സുമായി ചേര്‍ന്ന് പ്രവാസി ഭദ്രത സ്‌കീം- പേള്‍ നടപ്പാക്കാന്‍ കുടുംബശ്രീ; മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു
കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍രഹിതരായി സംസ്ഥാനത്ത് തിരികെയെത്തിയവരും നാട്ടില്‍ എത്തിയശേഷം മടങ്ങിപ്പോകാന്‍ കഴിയാത്തവരുമായ മലയാളി പ്രവാസികളുടെ സമഗ്ര പുനരധിവാസം ലക്ഷ്യമിട്ട് നോര്‍ക്ക റൂട്ട്‌സ് ആവിഷ്‌ക്കരിച്ച നോര്‍ക്ക- പ്രവാസി ഭദ്രത സംരംഭകത്വ സഹായ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കുടുംബശ്രീയിലൂടെ സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കാന്‍ രണ്ട് ലക്ഷം രൂപ വരെ പലിശരഹിത വായ്പയും സംരംഭകത്വ പരിശീലനമുള്‍പ്പെടെയുള്ള പിന്തുണയുമാണ് പ്രവാസി ഭദ്രത നാനോ എന്റര്‍പ്രൈസ് അസിസ്റ്റന്റ് പദ്ധതി (പേള്‍ - പ്രവാസി എന്റര്‍പ്രണര്‍ഷിപ്പ് ഓഗ്മെന്റേഷന്‍ ആന്‍ഡ് റീഫോര്‍മേഷന്‍ ഓഫ് ലൈവ്‌ലിഹുഡ്) മുഖേന ലഭിക്കുന്നത്. ഓഗസ്റ്റ് 26ന് തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇത് സംബന്ധിച്ച ധാരണാപത്രം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ ഐ.എ.എസും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും കൈമാറി.
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷനായ ചടങ്ങില്‍ തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ഓണ്‍ലൈനായി പങ്കെടുത്ത് മുഖ്യ പ്രഭാഷണം നടത്തി. വ്യവസായം- നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ഇളങ്കോവന്‍ സ്വാഗതം ആശംസിച്ചു.
കുടുംബശ്രീ ജില്ലാ മിഷനുകള്‍ വഴിയാകും പ്രവാസികളുടെ സാമ്പത്തിക സുരക്ഷാ പദ്ധതിമുഖേന വായ്പയും മറ്റ് സഹായങ്ങളും ലഭ്യമാക്കുന്നത്. തൊഴില്‍ നഷ്ടമായി നാട്ടിലെത്തിയ പ്രവാസികളില്‍ നല്ലൊരു വിഭാഗം വിദേശത്ത് അവിദഗ്ധ മേഖലകളില്‍ കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്തിരുന്നവരാണ്. അവര്‍ക്ക് കുടുംബശ്രീ വഴി നല്‍കുന്ന വായ്പാ പദ്ധതി ഏറെ ഗുണകരമാകും. കുടുംബശ്രീയുടെ ഭാഗമായി പുതുതായി രൂപം കൊള്ളുന്ന യുവതീ ഗ്രൂപ്പിലെ അംഗങ്ങള്‍, അവരോ അവരുടെ കുടുംബാംഗങ്ങളോ തൊഴില്‍രഹിതരായ പ്രവാസികളാണെങ്കില്‍ ഈ പദ്ധതിയിലൂടെ സംരംഭങ്ങള്‍ ആരംഭിക്കാനുന്നതിനുള്ള സാമ്പത്തിക സഹായം ലഭിക്കും. തൊഴില്‍രഹിതരായ പ്രവാസികളുടെ അരക്ഷിതാവസ്ഥ ലഘൂകരിക്കുക, തൊഴില്‍രഹിതരായി നാട്ടില്‍ തിരികെയെത്തിയ പ്രവാസികള്‍ക്ക് വരുമാനദായക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പലിശരഹിത വായ്പ ലഭ്യമാക്കുക. സംരംഭം തുടങ്ങുന്നതിനാവശ്യമായ നൈപുണ്യ പരിശീലനം ലഭ്യമാക്കുക. തൊഴില്‍രഹിതരായ പ്രവാസികള്‍ക്ക് സ്ഥിരവരുമാനം ലഭിക്കുന്നതിലൂടെ സാമ്പത്തിക സ്വാശ്രയത്വം ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പ്രവാസി ഭദ്രത- നാനോയ്ക്കുള്ളത്.
പ്രവാസി ഭദ്രത മൈക്രോ, കെ.എസ്.ഐ.ഡി.സിയുമായി ചേര്‍ന്ന് പ്രവാസി ഭദ്രതാ- മെഗാ എന്നീ പദ്ധതികളും നോര്‍ക്ക റൂട്ട്‌സ് നടപ്പിലാക്കുന്നുണ്ട്. ഇത് സംബന്ധിച്ച ധാരണാപത്രം കെ.എസ്.ഐ.ഡി.സി എം.ഡി രാജമാണിക്യം ഐ.എ.എസും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും കൈമാറി. നോര്‍ക്ക റൂട്ട്‌സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ ചടങ്ങില്‍ ആശംസ പറഞ്ഞു. നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി കൃതജ്ഞത അറിയിച്ചു
- 659 views