'വിദ്യാശ്രീ' പദ്ധതി: ലാപ്‌ടോപ്പ് വിതരണോദ്ഘാടനം നടന്നു

Posted on Monday, February 22, 2021

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസത്തെ സാങ്കേതികവിദ്യയുമായി വിളക്കി ചേര്‍ക്കുന്ന വിദ്യാശ്രീ പദ്ധതിയിലൂടെ പത്തു ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കെ.എസ്.എഫ്.ഇയും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന വിദ്യാശ്രീ ലാപ്ടോപ് പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 14 ജില്ലകളിലുമായി 200 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്യുന്നതിന്‍റെ സംസ്ഥാനതല വിതരണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  പദ്ധതിപ്രകാരം തിരുവനന്തപുരം ജില്ലയില്‍ 15 കുട്ടികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം.തോമസ് ഐസക് അധ്യക്ഷത വഹിച്ചു. 

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതിയിലേക്ക് മാറിയപ്പോള്‍ ലാപ്ടോപ് വാങ്ങാന്‍ കഴിയാതിരുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് ലഭ്യമാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. സാധാരണക്കാരായ അയല്‍ക്കൂട്ട അംഗങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് ലഭ്യമാക്കുകയും1500 രൂപ അടച്ചാല്‍ തന്നെ ലാപ്ടോപ് നല്‍കുകയും പരമാവധി ഡിസ്ക്കൗണ്ട് നല്‍കിക്കൊണ്ട് 7000 രൂപയ്ക്ക് ലോപ്ടോപ് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ലഭ്യമാക്കുന്ന പദ്ധതി ലോകത്തില്‍ തന്നെ ആദ്യമായിട്ടാണ് നടപ്പാക്കുന്നത്. പദ്ധതിക്കായി തയ്യാറാക്കിയ പോര്‍ട്ടലില്‍  ലാപ്ടോപ് ആവശ്യപ്പെട്ട് ഇതുവരെ 1,44,028 അയല്‍ക്കൂട്ട അംഗങ്ങള്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍  1,23,005 പേരാണ് ലാപ്ടോപ് വാങ്ങാന്‍ തയ്യാറായി മുന്നോട്ടു വന്നിട്ടുള്ളത്. 17343 പേര്‍ ലാപ്ടോപ്പിന്‍റെ മോഡലും തിരഞ്ഞെടുത്തു കഴിഞ്ഞു. 

വായ്പയുടെ അഞ്ചു ശതമാനം പലിശ സര്‍ക്കാരും നാല് ശതമാനം പലിശ കെ.എസ്.എഫ്.ഇയും വഹിക്കും. ആശ്രയ കുടുംബങ്ങള്‍ക്ക് 7000 രൂപയ്ക്ക് ലാപ്ടോപ് ലഭിക്കും. പട്ടികജാതി പട്ടികവര്‍ഗ, മത്സ്യബന്ധന കുടുംബങ്ങള്‍ക്ക് ബന്ധപ്പെട്ട വകുപ്പ് നിശ്ചയിക്കുന്ന സബ്സിഡി ഇതിനു പുറമേ അധികമായി ലഭിക്കും. അര്‍ഹരായവര്‍ക്ക് പിന്നാക്ക-മുന്നോക്ക കോര്‍പ്പറേഷനുകള്‍ക്ക് അവരുടെ ഫണ്ടില്‍ നിന്നും സബ്സിഡി നല്‍കാനാവും. ടെന്‍ഡറില്‍ പങ്കെടുത്ത സാങ്കേതികമേന്‍മ പുലര്‍ത്തുന്ന എല്ലാ ലാപ്ടോപ് കമ്പനികളെയും എംപാനല്‍ചെയ്തു കൊണ്ട് കുട്ടികള്‍ക്ക് ആവശ്യമുള്ള ലാപ്ടോപ് തിരഞ്ഞെടുക്കാന്‍ അവസരം നല്‍കി. ഇതിനു നേതൃത്വം വഹിച്ചതിലൂടെ സാമൂഹ്യപ്രതിബദ്ധതയുള്ള പദ്ധതിയുടെ ഭാഗമായി കെ.എസ്.എഫ്.ഇയും കുടുംബശ്രീയും മാറി. ടെന്‍ഡര്‍ നടപടി ക്രമങ്ങള്‍പൂര്‍ത്തിയായ സാഹചര്യത്തില്‍ കൂടുതല്‍ കുടുംബശ്രീ അംഗങ്ങള്‍ലാപ്ടോപ് വാങ്ങാനായി മുന്നോട്ടു വരുന്നുണ്ടെന്നും കോവിഡ്കാലത്തെ മാതൃകാപദ്ധതിയാണ് വിദ്യാശ്രീ ലാപ്ടോപ് പദ്ധതിയെന്നും പറഞ്ഞ മുഖ്യമന്ത്രി ലാപ്ടോപ് വാങ്ങാനെത്തിയ കുട്ടികളുമായി ഓണ്‍ലൈനായി സംവദിക്കുകയും ചെയ്തു.

ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കിക്കൊണ്ട് വിജ്ഞാന വ്യാപനത്തിനും കേരളത്തിന്‍റെ  ക്ഷേമപാരമ്പര്യം നിലനിര്‍ത്തുന്നതിനും സഹായകമാകുന്നതാണ് വിദ്യാശ്രീ ലാപ്ടോപ് പദ്ധതിയെന്ന്                  ധനകാര്യവകുപ്പു മന്ത്രി ഡോ.ടി.എം തോമസ് ഐസക് അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇന്‍റര്‍നെറ്റും ലാപ്ടോപ്പും ഉപയോഗിച്ചു കൊണ്ട് ഓണ്‍ലൈന്‍ വിദ്യാഭ്യാസം വന്നതോടെ സ്കൂളുകളിലെ അധ്യയനരീതി യ്ക്ക് പുരോഗമനപരമായ മാറ്റം വന്നിട്ടുണ്ട്. ഈ മാറ്റം ഭരണരംഗത്തെയും സ്വാധീനിച്ചിട്ടുണ്ട്. ഇ-ഗവേണന്‍സില്‍ ഒരു കുതിച്ചു ചാട്ടം സൃഷ്ടിക്കാന്‍ ഇതിലൂടെ കഴിഞ്ഞു. പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന വികസന പദ്ധതിയെ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ സ്ഥാപനമായ കെ.എസ്.എഫ്.ഇയെയും കുടുംബശ്രീയെയും ഉപയോഗിക്കുന്നതിലൂടെ കേരളത്തെ വിജ്ഞാന സമൂഹമായി പരിവര്‍ത്തനം ചെയ്യാന്‍ സാധിക്കുമെന്നും  അദ്ദേഹം പറഞ്ഞു. 
ആധുനിക സാങ്കേതിക വിദ്യയും ജനകീയതയും ഒരുമിക്കുന്ന പദ്ധതിയാണ് വിദ്യാശ്രീ ലാപ്ടോപ് പദ്ധതിയെന്നും ഇത് പൊതുവിദ്യാഭ്യാസ രംഗത്ത് പുതിയൊരു വിപ്ളവമാണ് കാഴ്ചവയ്ക്കുന്നതെന്നും ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു കൊണ്ട് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് പറഞ്ഞു. 

കുടുംബശ്രീയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ് വിദ്യാശ്രീ പദ്ധതിയെന്നും ഈ ലാപ്ടോപ് പദ്ധതിയും കെ-ഫോണും കൂടുതല്‍ പേരിലേക്ക് എത്തുന്നതോടെ ഡിജിറ്റല്‍ അന്തരം ഇല്ലാതാക്കാന്‍ കഴിയുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.  നൂറുശതമാനം തിരിച്ചടവ് ഉറപ്പു വരുത്താന്‍ കുടുംബശ്രീക്ക് കൃത്യമായ സംവിധാനമുണ്ടെന്നും  മന്ത്രി വ്യക്തമാക്കി.

മന്ത്രിമാരായ ഡോ.ടി.എം തോമസ് ഐസക്, എ.സി.മൊയ്തീന്‍, വി.കെപ്രശാന്ത് എം.എല്‍.എ, എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് വിതരണം ചെയ്തു. സംസ്ഥാനതല ഉദ്ഘാടനത്തിനു ശേഷം 13 ജില്ലകളിലും വിവിധ വകുപ്പ് മന്ത്രിമാര്‍ പങ്കെടുത്ത് ലാപ്ടോപ് വിതരണം നടത്തി. വിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തില്‍ കേരള ഇന്‍ഫ്രാ സ്ച്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജ്യുക്കേഷനാണ് (കൈറ്റ്സ്) ലാപ്ടോപ്പിന്‍റെ സ്പെസിഫിക്കേഷന്‍ ലഭ്യമാക്കിയത്. ഐ.ടി മിഷന്‍റെ നേതൃത്വത്തിലായിരുന്നു ടെന്‍ഡര്‍ നടപടികള്‍. 

തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സ്വാഗതം പറഞ്ഞു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ പദ്ധതി വിശദീകരണം നടത്തി. കെ.എസ്.എഫ്.ഇ മാനേജിങ്ങ് ഡയറക്ടര്‍ വി.പി സുബ്രഹ്മണ്യന്‍ നന്ദി പറഞ്ഞു. ഐ.ടി മിഷന്‍ സെക്രട്ടറി മുഹമ്മദ്.വൈ.സഫീറുള്ള,  കൊകോണിക്സ് കമ്പനിയുടെ പ്രതിനിധി, കുടുംബശ്രീ സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ.ഷമീന എന്നിവര്‍ പങ്കെടുത്തു. 

Content highlight
കുടുംബശ്രീയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായമാണ് വിദ്യാശ്രീ പദ്ധതിയെന്നും ഈ ലാപ്ടോപ് പദ്ധതിയും കെ-ഫോണും കൂടുതല്‍ പേരിലേക്ക് എത്തുന്നതോടെ ഡിജിറ്റല്‍ അന്തരം ഇല്ലാതാക്കാന്‍ കഴിയുമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.

'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരം :വിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രി എ.സി മൊയ്തീന്‍ നിര്‍വ്വഹിച്ചു

Posted on Sunday, February 21, 2021

തിരുവനന്തപുരം : ഫോട്ടോഗ്രാഫിയില്‍ താത്പര്യമുള്ള വ്യക്തികളുടെ സര്‍ഗ്ഗാത്മക ശേഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംഘടിപ്പിച്ച 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരം മൂന്നാം സീസണിലെ വിജയികള്‍ക്കുള്ള സമ്മാനദാനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ മുളങ്കുന്നത്ത് കാവിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (കില) ആസ്ഥാന മന്ദിരത്തില്‍ ഇന്ന് (17-02-2020) സംഘടിപ്പിച്ച ചടങ്ങില്‍ ഒന്നാം സമ്മാനര്‍ഹനായ എറണാ കുളം സ്വദേശി ടി.ജെ. വര്‍ഗ്ഗീസ് ട്രോഫിയും സര്‍ട്ടിഫിക്കറ്റും 20,000 രൂപയുടെ ക്യാഷ് പ്രൈസും ഏറ്റുവാങ്ങി. മാതൃഭൂമി പാലക്കാട് യൂണിറ്റ് ന്യൂസ് ഫോട്ടോഗ്രാഫറായ പി.പി. രതീഷ് രണ്ടാം സ്ഥാനത്തിനുള്ള 10,000 രൂപയുടെ ക്യാഷ് പ്രൈസും ട്രോഫിയും സര്‍ട്ടിഫി ക്കറ്റും ഏറ്റുവാങ്ങി. കാസര്‍ഗോഡ് സ്വദേശി ദിനേഷ് ഇന്‍സൈറ്റിനായിരുന്നു 5000 രൂപയും ട്രോഫിയും സര്‍ട്ടിഫിക്കറ്റും അടങ്ങുന്ന മൂന്നാം സ്ഥാനം.പത്ത് പേര്‍ക്ക് പ്രോത്സാഹന സമ്മാന വുമുണ്ട് .

  സംസ്ഥാനത്തിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദൗത്യമായ കുടുംബശ്രീ കേരള സമൂഹത്തില്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണി ച്ചത്. 2020 ജനുവരി 1 മുതല്‍ ഫെബ്രുവരി 29 വരെ സംഘടിപ്പിച്ച മത്സരത്തില്‍ 400ലേറെ എന്‍ട്രികള്‍ ലഭിച്ചു. പ്രമുഖരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് സമ്മാന പ്രഖ്യാപനവും സമ്മാനദാന ചടങ്ങും നീട്ടിവയ്‌ക്കേണ്ട തായി വരികയായിരുന്നു.

  2020-21 സാമ്പത്തിക വര്‍ഷത്തെ പൊതുബജറ്റില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭിക്കുന്ന ജനകീയ ഹോട്ടലുകളെക്കുറിച്ച് തയാറാക്കിയ പുസ്തകവും മന്ത്രി പ്രകാശനം ചെയ്തു. ജനകീയ ഹോട്ടലുകള്‍ വഴി വിതരണം ചെയ്യുന്ന ഊണുകളുടെ ദിവസേനയുള്ള വിശദാംശങ്ങളും മറ്റ് വിവരങ്ങളും രേഖപ്പെടുത്താനുള്ള സോഫ്ട്‌വെയറിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ചടങ്ങില്‍ കുടുംബശ്രീ ഡയറക്ടര്‍ ആശ വര്‍ഗ്ഗീസ് അധ്യക്ഷയായിരുന്നു. കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ് കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ. രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

Content highlight
2020 ജനുവരി 1 മുതല്‍ ഫെബ്രുവരി 29 വരെ സംഘടിപ്പിച്ച മത്സരത്തില്‍ 400ലേറെ എന്‍ട്രികള്‍ ലഭിച്ചു. പ്രമുഖരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.

സപ്ളൈകോയുടെ 500 വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങൾ- സംസ്ഥാനതല ഉദ്ഘാടനം നടത്തി

Posted on Friday, February 12, 2021

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലുമായി സപ്ളൈകോയുടെ കീഴിലുള്ള 500 വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വിപണനം ചെയ്യുമെന്ന് ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പ് മന്ത്രി പി.തിലോത്തമൻ പറഞ്ഞു. സപ്ളൈകോയുടെ സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ്, പീപ്പിൾസ് ബസാർ ശ്രേണിയിലുള്ള കേന്ദ്രങ്ങൾ വഴി കുടുംബശ്രീ ഉത്പന്നങ്ങൾ വിപണനം നടത്തുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും ഉത്പന്നങ്ങളുടെ ആദ്യവിൽപ്പനയും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ ചടങ്ങിൽ അധ്യക്ഷനായി.

  വ്യാപാര മേഖലയിലേക്ക് മൂലധനശക്തികൾ കടന്നു വരുന്നത് ചെറുകിട സംരംഭകർക്കും വ്യാപാരികൾക്കും ഭീഷണിയാവുന്നുണ്ട്. കുടുംബശ്രീയുമായി സംയോജിച്ചു കൊണ്ട് പുതിയ പദ്ധതി നടപ്പാക്കുന്നതോടെ കേരളത്തിലെ ഏറ്റവും വലിയ പൊതുവിതരണ ശൃംഖലയായ സപ്ളൈകോ വഴി വീട്ടമ്മമാരായ കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിപണനത്തെ ശക്തിപ്പെടുത്താൻ കഴിയും. ഇന്ന് വിപണിയിലെ മാറ്റങ്ങൾക്കൊപ്പം ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ഉത്പന്നങ്ങൾ അവർക്ക് തന്നെ തെരഞ്ഞെടുക്കാൻ കഴിയുന്ന വിധത്തിൽ സപ്ളൈകോയ്ക്ക് കീഴിലുളള ഹൈപ്പർ മാർക്കറ്റുകൾ,  പീപ്പിൾസ് ബസാറുകൾ, മാവേലി സ്റ്റോറുകൾ എന്നിവ ആധുനികവത്ക്കരിക്കാൻ സാധിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. സപ്ലൈകോയിൽ എത്തുന്ന ഉപഭോക്താക്കളിൽ ഏറെയും വീട്ടമ്മമാരാണ്. അവർക്ക് വീട്ടമ്മമാരായ കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഗാർഹികാവശ്യങ്ങൾക്കുള്ള മികച്ച ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിന് സപ്ളൈകോ സഹായിക്കും. സംസ്ഥാനത്ത് സപ്ളൈകോയുടെ കീഴിൽ 1600 ൽപരം വിപണനശാലകൾ പ്രവർത്തിക്കുന്നു. ഏഴു സ്ഥലങ്ങളിൽ കൂടി വിപണനകേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നു വരികയാണ്. ഇതു കൂടാതെ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ജനങ്ങൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം സപ്ളൈകോ വിപണന കേന്ദ്രങ്ങൾ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇവിടങ്ങളിലെല്ലാം കുടുംബശ്രീ സംരംഭകരുടെ ഉത്പന്നങ്ങൾ വിപണനത്തിനെത്തിക്കും. ഇതുവഴി നിരവധി വനിതകൾക്ക് തൊഴിലവസരവും വരുമാനവും ലഭ്യമാക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.

പൊതുവിതരണ രംഗത്തു രാജ്യത്തിനു തന്നെ മാതൃകയായി മാറിയ സപ്ളൈകോയുടെ വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനം സാധ്യമാക്കുന്നതു വഴി കുടുംബശ്രീയുടെ മാർക്കറ്റിംഗ് സംവിധാനത്തിനും സംരംഭകർക്കും വലിയ തോതിലുള്ള പിന്തുണയാണ് സപ്ളൈകോ നൽകുന്നതെന്ന് അധ്യക്ഷ പ്രസംഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ പറഞ്ഞു.  സപ്ളൈകോയുടെ 500 കേന്ദ്രങ്ങളിലും ഉത്പന്നങ്ങൾ എത്തിച്ച് വിപണനം നടത്തുന്നതു വഴി 4000 വനിതകൾക്ക് തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനം നേരിട്ട പ്രതിസന്ധികളിലും പ്രയാസങ്ങളിലും ജനക്ഷേമത്തിനായി സർക്കാർ ആവിഷ്ക്കരിച്ച പദ്ധതികളോട് മാതൃകാപരമായ നിലപാടു പുലർത്താൻ കുടുംബശ്രീക്ക് സാധിച്ചിട്ടുണ്ട്. ഇതിന്  സപ്ളൈകോയുമായുളള സംയോജനം വലിയ തോതിൽ സഹായകരമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  കുടുംബശ്രീ സംരംഭകരുടെ വരുമാന വർധനവിന് സപ്ളൈകോയുമായി ചേർന്നുള്ള പ്രവർത്തനങ്ങൾ വളരെയധികം പിന്തുണ നൽകുന്നുണ്ടെന്ന് പദ്ധതി വിശദീകരണത്തിൽ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ ഐഎഎസ് പറഞ്ഞു. സംസ്ഥാനമെമ്പാടുമുള്ള  സപ്ളൈകോ വിപണന കേന്ദ്രങ്ങളിലൂടെ കുടുംബശ്രീ ഉത്പന്നങ്ങൾ വിപണനം ചെയ്യാൻ അവസരം ലഭിച്ചത് മികച്ച തുടക്കമാണെന്നും ഇത് കുടുംബശ്രീയുടെ മാർക്കറ്റിംഗ് ശൃംഖലയ്ക്ക് കൂടുതൽ കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു.

സപ്ളൈകോയുടെ വിപണന ശൃംഖലയിലൂടെ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനത്തിന് ഒരു ഷെൽഫ് സ്പേസ് നൽകുന്നതാണ് പദ്ധതി. പ്രാരംഭ പ്രവർത്തനമെന്ന നിലയ്ക്ക് സപ്ളൈകോയുടെ വഴുതക്കാട്, ശ്രീകാര്യം എന്നിവിടങ്ങളിലെ ഹൈപ്പർമാർക്കറ്റുകളിലാണ് കുടുംബശ്രീ ഉത്പന്നങ്ങൾക്കായി ഷെൽഫ് സ്പേസ് ഒരുക്കിയിട്ടുള്ളത്. ഈ രണ്ടു കേന്ദ്രങ്ങളിലും പത്ത് സംരംഭകർ തയ്യാറാക്കിയ ധാന്യപ്പൊടികൾ, അച്ചാറുകൾ, കറിപ്പൊടികൾ എന്നിങ്ങനെ വ്യത്യസ്തമായ ഉത്പന്നങ്ങൾ ലഭ്യമാക്കും.  അടുത്ത രണ്ടു മാസങ്ങൾക്കുള്ളിൽ 500 കേന്ദ്രങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം.  

  മന്ത്രി.പി തിലോത്തമൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാറിന് നൽകി ആദ്യ വിൽപ്പന നിർവ്വഹിച്ചു. സപ്ളൈകോ ജനറൽ മാനേജർ ആർ.രാഹുൽ  ഐ.ആർ.എസ് സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ.കെ.ആർ ഷൈജു നന്ദി പറഞ്ഞു. വാർഡ് കൗൺസിലർ അഡ്വ.രാഖി രവി കുമാർ, സപ്ളൈകോ റീജ്യണൽ മാനേജർ വി.ജയപ്രകാശ്, കുടുംബശ്രീ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ ഷൈജു, മുഹമ്മദ് ഷാൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 

Content highlight
സപ്ലൈകോയിൽ എത്തുന്ന ഉപഭോക്താക്കളിൽ ഏറെയും വീട്ടമ്മമാരാണ്. അവർക്ക് വീട്ടമ്മമാരായ കുടുംബശ്രീ സംരംഭകർ ഉത്പാദിപ്പിക്കുന്ന ഗാർഹികാവശ്യങ്ങൾക്കുള്ള മികച്ച ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതിന് സപ്ളൈകോ സഹായിക്കും.

ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതി നടത്തിപ്പ് ; കുടുംബശ്രീയ്ക്ക് വീണ്ടും ദേശീയ പുരസ്‌ക്കാരം

Posted on Tuesday, February 9, 2021

തിരുവനന്തപുരം : കുടുംബശ്രീ മുഖേന കേരളത്തില്‍ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യം (നാഷണല്‍ അര്‍ബന്‍ ലൈവ്‌ലിഹുഡ് മിഷന്‍- എന്‍.യു.എല്‍.എം) ഏറ്റവും മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കിയതിന് 2019-20ലെ ദേശീയ പുരസ്‌ക്കാരം കുടുംബശ്രീ യ്ക്ക് ലഭിച്ചു. കേന്ദ്ര നഗര ഭവനകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ അവാര്‍ഡ് തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കുടുംബശ്രീയ്ക്ക് ലഭിക്കുന്നത്. 2017-18ല്‍ മൂന്നാം സ്ഥാനവും 2018-19ല്‍ രണ്ടാം സ്ഥാനവുമാണ് നേടിയത്്. ഇപ്പോള്‍ വീണ്ടും മൂന്നാം സ്ഥാന മാണ് സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ഹാട്രിക് അവാര്‍ഡ് എന്ന നേട്ടവും കുടുംബശ്രീ കൈവരിച്ചു. പദ്ധതി നടത്തിപ്പിന് വിനിയോഗിക്കാനായി പുരസ്‌ക്കാരത്തിനൊപ്പം 6 കോടി രൂപ ക്യാഷ് അവാര്‍ഡായും ലഭ്യമായി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചതിനാല്‍ യഥാക്രമം 6 കോടി രൂപയും 9 കോടി രൂപയും അധികമായി പദ്ധതി നടത്തിപ്പിന് കുടുംബശ്രീയ്ക്ക് ലഭിച്ചിരുന്നു.

  വിവിധ ഉപജീവന പദ്ധതികള്‍,  കുടുംബശ്രീ സംവിധാനം മെച്ചപ്പെടുത്തല്‍, തെരുവുകച്ചവ ടക്കാര്‍ക്കായുള്ള പദ്ധതികള്‍, ഭവനരഹിതര്‍ക്കായി അഭയകേന്ദ്രങ്ങള്‍ ഒരുക്കല്‍, നൈപുണ്യ പരിശീലനം നല്‍കല്‍, സ്വയം തൊഴില്‍ കണ്ടെത്തി സംരംഭങ്ങളാരംഭിക്കാനുള്ള പദ്ധതികള്‍ എന്നിങ്ങനെയുള്ള വ്യത്യസ്തമായ പദ്ധതികളാണ് എന്‍.യു.എല്‍.എം-ലൂടെ കുടുംബശ്രീ കേരളത്തിലെ  നഗരങ്ങളില്‍ നടപ്പാക്കുന്നത്.

  എന്‍.യു.എല്‍.എം പദ്ധതിക്ക് കൂടാതെ ദേശീയ തലത്തില്‍ നിരവധി അവാര്‍ഡുകളും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കുടുംബശ്രീ നേടിയെടുത്തിരുന്നു. ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (ഡി.ഡി.യു.ജി.കെ.വൈ) നൈപുണ്യ പരിശീലന പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കിയതിന് മൂന്ന് തവണ തുടര്‍ച്ചയായി കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡുകള്‍, അയല്‍ക്കൂട്ടങ്ങളുടെ ബാങ്ക് ലിങ്കേജ് ഏറ്റവും മികച്ച രീതിയില്‍ നടത്തിയതിന് നബാര്‍ഡിന്റെ അവാര്‍ഡ്, കുടുംബശ്രീ വനിതാ നിര്‍മ്മാണ സംഘങ്ങളെ ഉപയോഗിച്ച് പ്രധാനമന്ത്രി ആവാസ് യോജന-അര്‍ബന്‍ (പിഎംഎവൈ-യു) -ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി വീടുകള്‍ നിര്‍മ്മിച്ചതിന് ഹഡ്കോയുടെ ബെസ്റ്റ് പ്രാക്ടീസ് അവാര്‍ഡ് എന്നിങ്ങനെ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ പത്തിലേറെ ദേശീയ പുരസ്‌ക്കാരങ്ങളാണ് കുടുംബശ്രീയ്ക്ക് ലഭിച്ചത്.

 

 

 

Content highlight
വിവിധ ഉപജീവന പദ്ധതികള്‍, കുടുംബശ്രീ സംവിധാനം മെച്ചപ്പെടുത്തല്‍, തെരുവുകച്ചവ ടക്കാര്‍ക്കായുള്ള പദ്ധതികള്‍, ഭവനരഹിതര്‍ക്കായി അഭയകേന്ദ്രങ്ങള്‍ ഒരുക്കല്‍, നൈപുണ്യ പരിശീലനം നല്‍കല്‍, സ്വയം തൊഴില്‍ കണ്ടെത്തി സംരംഭങ്ങളാരംഭിക്കാനുള്ള പദ്ധതികള്‍ എന്നിങ്ങനെയുള്ള

അയല്‍ക്കൂട്ടാംഗങ്ങള്‍ക്കായി ജീവന്‍ ദീപം ഇന്‍ഷ്വറന്‍സ്; അവസാന തിയതി ഫെബ്രുവരി 15 വരെ നീട്ടി

Posted on Monday, February 8, 2021

തിരുവനന്തപുരം: ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്റെയും (എല്‍.ഐ.സി) കേരള സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് വകുപ്പിന്റെയും സംയുക്ത പങ്കാളിത്തത്തോടെ അയല്‍ക്കൂട്ടാംഗങ്ങള്‍ക്കായി കുടുംബശ്രീ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന ജീവന്‍ ദീപം ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാനുള്ള അവസാന തിയതി ഫെബ്രുവരി 15 വരെ നീട്ടി.  2,72,085 അയല്‍ക്കൂട്ടാംഗങ്ങള്‍ ഇതുവരെ ചേര്‍ന്നു കഴിഞ്ഞു. 18 മുതല്‍ 75 വയസ്സ് വരെ പ്രായമുള്ള കുടുംബശ്രീ അംഗ ങ്ങള്‍ക്ക് ഈ ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാനാകും. ഒറ്റത്തവണ പ്രീമിയമായി നല്‍കേണ്ടത് 345 രൂപയാണ്. 2021 ഫെബ്രുവരി 1 മുതല്‍ 2022 ജനുവരി 30 വരെയാണ് ഈ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ കാലാവധി.

  ഇന്‍ഷ്വറന്‍സ് എടുത്ത 18 മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ മരണപ്പെടുകയാണെങ്കില്‍ 2 ലക്ഷം രൂപയും 51 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍ മരണപ്പെട്ടാല്‍ 1 ലക്ഷം രൂപയുമാണ് കവറേജായി ലഭിക്കുന്നത്. 60 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 20,000 രൂപയും 66 മു തല്‍ 70 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 15,000 രൂപയും 71 മുതല്‍ 75 വയസ്സ് വരെ പ്രായമുള്ളവര്‍ മരണപ്പെട്ടാല്‍ 10,000 രൂപയും പരിരക്ഷയായി ആശ്രിതര്‍ക്ക് ലഭിക്കും. കൂടാതെ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും ബാങ്കില്‍ നിന്നുമൊക്കെ വായ്പയെടുത്തവര്‍ക്ക് ജീവന്‍ഹാനി സംഭവിച്ചാല്‍ അവരുടെ വായ്പാ തുകയ്ക്കും പരിരക്ഷ ലഭിക്കും. സ്‌റ്റേറ്റ് ഇന്‍ഷ്വറന്‍സ് വകുപ്പുമായി ചേര്‍ന്ന് ഈ ഇന്‍ഷ്വറന്‍സ് എടുക്കുന്നവര്‍ക്ക് ആക്‌സിഡന്റ് കവറേജു കൂടി ലഭ്യമാക്കാനുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്.

  ഇതുവരെ ജീവന്‍ ദീപം പദ്ധതിയില്‍ ചേര്‍ന്ന 2.72 ലക്ഷം പേരില്‍ 72,143 പേര്‍ എറണാകുളം ജില്ലയില്‍ നിന്നും 67,300 പേര്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുമാണ്. കൊല്ലം ജില്ലയില്‍ നിന്ന് 28,308 പേരും മലപ്പുറത്ത് നിന്ന് 21,863 പേരും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.

 

 

Content highlight
ഇന്‍ഷ്വറന്‍സ് എടുത്ത 18 മുതല്‍ 50 വയസ്സ് വരെയുള്ളവര്‍ മരണപ്പെടുകയാണെങ്കില്‍ 2 ലക്ഷം രൂപയും 51 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍ മരണപ്പെട്ടാല്‍ 1 ലക്ഷം രൂപയുമാണ് കവറേജായി ലഭിക്കുന്നത്. 60 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ളവര്‍ക്ക് 20,000 രൂപയും