പ്രധാനമന്ത്രി ആവാസ് യോജന-എല്ലാവര്‍ക്കും ഭവനം, ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീമിലെ ഗുണഭോക്താക്കള്‍ക്ക് ഭവനവായ്പ വേഗത്തിലാക്കാന്‍ കുടുംബശ്രീ നടപടികള്‍ ഊര്‍ജിതമാക്കുന്നു

Posted on Wednesday, October 24, 2018

തിരുവനന്തപുരം: കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതി പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ)യുടെ ഘടകപദ്ധതിയായ ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം -സി.എല്‍.എസ്. എസ് ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി ഏകദിന ശില്‍പശാല സംഘടിപ്പിച്ചു.  സംസ്ഥാനത്തെ എല്ലാ ദേശസാല്‍ക്കൃത -ഷെഡ്യൂള്‍ഡ് ബാങ്കുകളുടെയും, ഹൗസിങ്ങ് ഫിനാന്‍സ് കമ്പനികളുടെയും ഉന്നതതല ഉദ്യോഗസ്ഥര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.പദ്ധതി ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി വായ്പാ പദ്ധതി ഏറ്റവും അര്‍ഹരായ ആളുകളിലേക്ക് എത്തിക്കുന്നതിനായി വായ്പാമേളകളും ക്യാമ്പെയ്നുകളും സംഘടിപ്പിക്കും.  

   ഗുണഭോക്താക്കള്‍ക്ക് പരമാവധി 2.67 ലക്ഷം രൂപ വരെ പലിശ സബ്സിഡി ലഭിക്കുന്ന പദ്ധതിയാണ്  സി.എല്‍.എസ്.എസ്. നഗരപ്രദേശത്തെ താഴ്ന്ന വരുമാനക്കാര്‍ക്ക് സ്വന്തമായി ഭവനം നിര്‍മിക്കാന്‍ ഏറ്റവും പ്രയോജനകരമായ രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.  നിലവില്‍ ഈ പദ്ധതിയിലെ 12029 ഗുണഭോക്താക്കള്‍ക്ക് വിവിധ ബാങ്കുകള്‍ മുഖേന  വായ്പ അനുവദിച്ചിട്ടുണ്ട്.  ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ചത്  കൊച്ചി നഗരസഭയിലാണ്. 1635 പേര്‍ക്കാണ് വായ്പ ലഭ്യമാക്കിയത്. ഈ വര്‍ഷം സംസ്ഥാനത്ത് 25000 ഗുണഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഫലപ്രദമായ നിര്‍വഹണം,  ബാങ്കുകളുടെ ഭാഗത്തു നിന്നും കൂടുതല്‍ സജീവമായ സഹകരണം ഉറപ്പാക്കല്‍, ഗുണഭോക്താക്കള്‍ക്ക് ബാങ്ക് വായ്പ വേഗത്തില്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങള്‍, സബ്സിഡി  ലഭ്യമാക്കല്‍, വായ്പാ മാനദണ്ഡങ്ങളിലെ ഇളവ്, നഗരപ്രദേശങ്ങളില്‍ വസിക്കുന്നവര്‍ക്ക് ബാങ്ക് വായ്പ ലഭ്യമാകുന്നതിന് ഹാജരാക്കേണ്ടി വരുന്ന രേഖകള്‍,  താമസിക്കുന്ന സ്ഥലത്തിന്‍റെ വിപണിമൂല്യം എന്നിവയിലെ ഇളവ് തുടങ്ങി പി.എം.എ.വൈ സി.എല്‍.എസ്.എസ് ഘടകപദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാകുന്നതുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കേണ്ടി വരുന്ന വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തി പരിഹാര മാര്‍ഗങ്ങള്‍ നടപ്പാക്കുന്നതിനും വായ്പാനടപടികള്‍ വേഗത്തിലാക്കി അര്‍ഹരായ എല്ലാ ഗുണഭോക്താക്കളെയും ഭവനനിര്‍മാണത്തിനു സഹായിക്കുക എന്നതുമാണ് കുടുംബശ്രീയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്.  വായ്പാ നടപടികള്‍ ഊര്‍ജിതമാക്കുന്നത് സംസ്ഥാനത്ത് പി.എം.എ.വൈ സി.എല്‍.എസ്.എസ് പദ്ധതി പ്രകാരം വിവിധ ബാങ്കുകളില്‍ വായ്പ്ക്കായി അപേക്ഷിക്കുന്ന നഗരവാസികളായ ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ചെയ്യും.

   2022 ഓടെ വീടില്ലാത്ത എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് പി.എം.എ.വൈ. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് ഏറ്റവും മികച്ച ഉപാധിയെന്ന നിലയ്ക്കാണ് നോഡല്‍ ഏജന്‍സിയായ കുടുംബശ്രീ മുഖേന ഈ ഭവനപദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നത്. നാലു ഘടകങ്ങളുള്ള പദ്ധതിയില്‍ നഗരപ്രദേശത്തെ ഭവനരഹിതര്‍ക്ക് ഭവനം വാങ്ങുന്നതിനും ഭവനം നിര്‍മിക്കുന്നതിനും കച്ചാ വീട് പക്കാ വീട് ആക്കുന്നതിനും നിലവിലെ പലിശ നിരക്കില്‍ നിന്നും കുറഞ്ഞ പലിശ നിരക്കില്‍ ബാങ്കുകള്‍ മുഖേന വായ്പ നല്‍കുന്ന പി.എം.എ.വൈയിലെ രണ്ടാമത്തെ ഘടകമാണ് ക്രെഡിറ്റ് ലിങ്ക്ഡ് സബ്സിഡി സ്കീം (സി.എല്‍.എസ്.എസ്). വാര്‍ഷിക കുടുംബ വരുമാനം അടിസ്ഥാനമാക്കി നാലു വിഭാഗങ്ങളിലായാണ് പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്.  വാര്‍ഷിക വരുമാനം  മൂന്നു ലക്ഷത്തില്‍ താഴെയുള്ളവര്‍, മൂന്ന് ലക്ഷത്തിനും ആറ് ലക്ഷത്തിനും ഇടയിലുള്ളവര്‍,  ആറ് ലക്ഷത്തിനും പന്ത്രണ്ട് ലക്ഷത്തിനും ഇടയിലുള്ളവര്‍,  പന്ത്രണ്ട് ലക്ഷത്തിനും പതിനെട്ട് ലക്ഷത്തിനും ഇടയിലുള്ളവര്‍ എന്നിങ്ങനെ നാലു വിഭാഗത്തില്‍ പെട്ടവരെയാണ് പദ്ധതിക്കായി പരിഗണിക്കുക.  

   ശില്‍പശാല കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു. 'സി.എല്‍.എസ്.എസ്-ദേശീയ കാഴ്ചപ്പാട്' എന്ന വിഷയത്തില്‍ കേന്ദ്ര ഭവന നഗരകാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി രാഹുല്‍ മാന, 'കേരളത്തില്‍ പി.എം.എ.വൈ പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി' സംബന്ധിച്ച് കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ ബിനു ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിനാവശ്യമായ നടപടികള്‍, ഫീല്‍ഡ്തല പ്രശ്നങ്ങള്‍ എന്നിവ സംബന്ധിച്ച പാനല്‍ ചര്‍ച്ച തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. മിത്ര നയിച്ചു. നാഷണല്‍ ഹൗസിങ്ങ് ബാങ്ക് റീജിയണല്‍ മാനേജര്‍  ഹേംകുമാര്‍ ഗോപാലകൃഷ്ണന്‍, ഹഡ്കോ റീജിയണല്‍ ചീഫ് ബീന പൗലോസ്, സംസ്ഥാനതല ബാങ്കേഴ്സ് സമിതി ഡി.ജി.എം എന്‍.കെ. കൃഷ്ണന്‍ കുട്ടി,  സീനിയര്‍ മാനേജര്‍ നന്ദകുമാര്‍, അഫോര്‍ഡബിള്‍ ഹൗസിങ്ങ് വിഭാഗം മേധാവി സുനിഷ് കുമാര്‍, കേരള ഗ്രാമീണ്‍ ബാങ്ക് ചീഫ് മാനേജര്‍ അച്യുതന്‍ കുട്ടി, കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി ഹരികുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കൊച്ചി നഗരസഭയില്‍ പദ്ധതിയുടെ ഫെസിലിറ്റേറ്ററായി പ്രവര്‍ത്തിച്ച് നൂറിലേറെ പേര്‍ക്ക് വായ്പ ലഭ്യമാക്കിയ സിനി ട്രീസ ഈ മേഖലയില്‍ നിന്നുള്ള തന്‍റെ അനുഭവങ്ങള്‍ പങ്കു വച്ചു. പദ്ധതിയുടെ പ്രചരണാര്‍ത്ഥം കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീ അവതരിപ്പിച്ച നാടകവും ശില്‍പശാലയില്‍ അരങ്ങേറി. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍മാരായ ഭാവന സ്വാഗതവും റോഷ്നി പിള്ള നന്ദിയും പറഞ്ഞു.   

 

Content highlight
ശില്‍പശാല കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു.

മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളില്‍ പുതുമാറ്റം സൃഷ്ടിച്ച് കുടുംബശ്രീയുടെ 'സഞ്ജീവനി' അഗ്രിതെറാപ്പി

Posted on Wednesday, October 24, 2018

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് ജൈവകൃഷി പരിപാലനത്തി ലൂടെ മാനസികവും ശാരീരികവുമായ വികാസം ലക്ഷ്യമിടുന്ന കുടുംബശ്രീയുടെ സഞ്ജീവനി അഗ്രിതെറാപ്പി എല്ലാ ജില്ലകളിലും മികച്ച രീതിയില്‍ പുരോഗമിക്കുന്നു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബഡ്സ് സ്ഥാപനങ്ങള്‍ വഴിയാണ് സഞ്ജീവനി അഗ്രിതെറാപ്പി പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. എല്ലാ ജില്ലകളിലുമായി 202 ബഡ്സ് സ്ഥാപനങ്ങളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കായി സംസ്ഥാനത്താകെ 88 ബഡ്സ് സ്കൂളുകളും അതിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് 114 ബിആര്‍സികളും (ബഡ്സ് റീഹാബിലിറ്റേഷന്‍ സെന്‍ററുകളും) ഉള്‍പ്പെടെയാണ് ഈ 202 സ്ഥാപനങ്ങള്‍.
 
   ബഡ്സ് സ്ഥാപന പരിസരത്ത് രണ്ടു സെന്‍റിലോ അതിലധികമോ വരുന്ന സ്ഥലത്താണ് സഞ്ജീവനി പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നത്. കേരളത്തിലാകെയുള്ള ബഡ്സ് സ്ഥാപനങ്ങളിലായി 345 സെന്‍റ് സ്ഥലത്ത് തക്കാളിയും വെണ്ടയും പയറുമുള്‍പ്പെടെയുള്ള പച്ചക്കറികള്‍ കുട്ടികള്‍ കൃഷി ചെയ്തിരിക്കുന്നു. മാതാപിതാക്കളും ബഡ്സ് സ്ഥാപനങ്ങളിലെ ടീച്ചര്‍മാരും ആയമാരും കൃഷി ചെയ്യുന്നതില്‍ കുട്ടികള്‍ക്ക് തുണയേകുന്നു. കൂടാതെ കുടുംബശ്രീ വഴി കേരളത്തില്‍ നടപ്പാക്കുന്ന കേന്ദ്ര പദ്ധതിയായ മഹിളാ കിസാന്‍ സശാക്തീ കരണ്‍ പരിയോജനയുടെ ഭാഗമായി സംഘകൃഷി ചെയ്യുന്ന ജോയ്ന്‍റ് ലയബിളിറ്റി ഗ്രൂപ്പ് (ജെഎല്‍ജി) അംഗങ്ങളും സമീപത്തുള്ള ബഡ്സ് സ്കൂളില്‍ സഞ്ജീവനി പദ്ധതിക്ക് വേണ്ടവിധ പിന്തുണയേകുന്നു.

  ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്കുള്ളില്‍ അന്തര്‍ലീനമായ കഴിവുകള്‍ പുറത്തുകൊണ്ടു വരുന്നതിന് അവര്‍ക്ക് മാനസിക സന്തോഷം പ്രദാനം ചെയ്യേണ്ടത് അനിവാര്യമാണ്. അത് കൂടാതെ ചെറിയ തോതിലാണെങ്കിലും ശാരീരികമായ അദ്ധ്വാനം കൂടിയാകുമ്പോള്‍ ഈ കുട്ടി കളില്‍ സമൂലമായ മാറ്റങ്ങള്‍ വരുത്താന്‍ അഗ്രിതെറാപ്പിക്ക് കഴിയുന്നു. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ കൂടുതല്‍ സജീവമാക്കുന്നതിനും അവരുടെ മാനസിക ആരോഗ്യം മെച്ചപ്പെ ടുത്താനും ജീവിത്തോടുള്ള സമീപനം തന്നെ മാറ്റാനും ഈ പ്രവര്‍ത്തനം സഹായി ക്കുന്നു. ഇത് കൂടാതെ കുട്ടികള്‍ക്ക് ഒരു വരുമാനമാര്‍ഗ്ഗം തുറന്ന് നല്‍കുക കൂടിയാണ് ഈ പദ്ധതി. കൊല്ലം ജില്ലയിലാണ് സഞ്ജീവനിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ സ്ഥലത്ത് കൃഷിയുള്ളത്. 68 സെന്‍റില്‍. തൃശ്ശൂരില്‍ 64 സെന്‍റിലും മലപ്പുറത്ത് 50 സെന്‍റിലും കൃഷിയുണ്ട്.
    
   ബഡ്സ് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ സ്ഥലം കൃഷിക്കായി കണ്ടെത്താനാകുന്നില്ലെങ്കില്‍ സംഘകൃഷി ചെയ്യുന്ന സ്ഥലത്ത് അതിനായി സ്ഥലം നല്‍കുന്നു. പദ്ധതി അനുസരിച്ച് ഗ്രോബാഗ് കൃഷിയും ചെയ്യാനാകും. ആലപ്പുഴ, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഗ്രോബാഗ് കൃഷി ചെയ്യു ന്നു. ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് ഉപജീവന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നല്‍കുന്നതിന്‍റെ ഭാഗമായി ജില്ലകള്‍ നൂതന പദ്ധതികള്‍ നടപ്പാക്കണമെന്ന നിര്‍ദ്ദേശം അനുസരിച്ച് തിരുവനന്ത പുരം, മലപ്പുറം ജില്ലകള്‍ ബഡ്സ് സ്ഥാപനങ്ങളില്‍ കഴിഞ്ഞവര്‍ഷം അഗ്രിതെറാപ്പി പദ്ധതി നടപ്പാക്കിയിരുന്നു. ഇത് വിജയമായതോടെയാണ് ഇതേ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ ഈ വര്‍ഷം കുടുംബശ്രീ തീരുമാനം കൈക്കൊണ്ടത്. എറണാകുളം ജില്ലാ മിഷന്‍ ബഡ്സ് സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് കൃഷി ചെയ്യുന്നതിനായി ഒന്നരയേക്കര്‍ കൃഷി സ്ഥലം കണ്ടെത്തി നല്‍കി. അവിടെ കൃഷി ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
   
   മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ നിരന്തര പരിചരണവും സഹായവും ആവശ്യമുള്ള വരാണ്. ഈ കുട്ടികള്‍ക്കൊപ്പം അവരുടെ കുടുംബാംഗങ്ങളും പ്രത്യേകിച്ച് അമ്മമാര്‍ വളരെയേറെ വൈഷമ്യങ്ങളും പരിമിതികളും നേരിടുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങള്‍ക്ക് തുടക്കമിടുന്നത്. 2004ല്‍ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരിലാണ് ആദ്യ ബഡ്സ് സ്കൂള്‍ ആരംഭിക്കുന്നത്. പിന്നീട് ഈ പദ്ധതി ദേശീയ വികലാംഗജന നിയമത്തിന്‍റെ (പിഡബ്ല്യുഡി ആക്ട്) കീഴില്‍ വന്നതോടെ സംസ്ഥാനത്തെ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപന ങ്ങള്‍ക്ക് കീഴിലും കുടുംബശ്രീ ബഡ്സ് സ്ഥാപനങ്ങള്‍ ആരംഭിക്കുകയായിരുന്നു. ബഡ്സ് സ്ഥാപ നങ്ങള്‍ക്കായി സ്ഥലം കണ്ടെത്തുന്നതും അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ്. ടീച്ചര്‍മാരുടെ പരിശീലനം, മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കല്‍ തുടങ്ങിയ ചുമതല കള്‍ കുടുംബശ്രീയ്ക്കും. പഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനായുള്ള ഭരണസമിതിയാണ് ബഡ്സ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.
   
  കുട്ടികളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുന്ന പ്രത്യേക പാഠ്യപദ്ധതി അനുസരി ച്ചാണ് ബഡ്സ് സ്ഥാപനങ്ങളില്‍ ക്ലാസ്സുകള്‍ നല്‍കുന്നത്. സാമൂഹിക വൈകാരിക വികസനം, വ്യക്തിത്വ വികസനം, പ്രാഥമിക ദിനചര്യ പരിശീലനം, കായിക സാംസ്ക്കാരിക വികസന പരിശീലനം എന്നിങ്ങനെയുള്ള വിഷയങ്ങള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുന്നു. സ്പീച്ച് തെറാപ്പി, ഫിസിയോ തെറാപ്പി തുടങ്ങിയ സഹായങ്ങളും നല്‍കുന്നു. ബിആര്‍സികളില്‍ അടിസ്ഥാന വിദ്യാഭ്യാസത്തിന് പുറമേ കുട്ടികള്‍ക്ക് ഉപജീവന മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി നല്‍കുന്നതിനായി തൊഴിലഷ്ഠിത പരിശീലനങ്ങളും നല്‍കുന്നു.

Content highlight
കുട്ടികളെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുന്ന പ്രത്യേക പാഠ്യപദ്ധതി അനുസരി ച്ചാണ് ബഡ്സ് സ്ഥാപനങ്ങളില്‍ ക്ലാസ്സുകള്‍ നല്‍കുന്നത്.

തൊഴിലുറപ്പ് : പട്ടികവര്‍ഗ തൊഴിലാളികള്‍ക്ക് കുടുംബശ്രീ വഴി മുന്‍കൂര്‍ വേതനം, ആദ്യഘട്ടം അട്ടപ്പാടി ബ്ളോക്കില്‍ ആരംഭിച്ചു

Posted on Wednesday, October 17, 2018

തിരുവനന്തപുരം: പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് കുടുംബശ്രീ മുഖേന തൊഴിലുറപ്പ് വേതനം മുന്‍കൂറായി നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികവര്‍ഗ കുടുംബങ്ങളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും അവരുടെ സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാനുള്ള അവസരമൊരുക്കുന്നതിന്‍റെയും  ഭാഗമായാണിത്. ഇതു പ്രകാരം പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ളോക്കിലെ ഷോളയൂര്‍, അഗളി, പുതൂര്‍ പഞ്ചായത്തുകളിലെ ചേരമണ്‍കണ്ടി, വീട്ടിക്കുണ്ട്, ഉമത്തന്‍പടി എന്നീ ഊരുകളില്‍ പദ്ധതി ആരംഭിച്ചു. കുടുംബശ്രീ ഊരുസമിതികള്‍ വഴിയാണ് വേതനം മുന്‍കൂറായി നല്‍കുക. ഇതിനായി പട്ടികവര്‍ഗ വികസന വകുപ്പ് കുടുംബശ്രീക്ക് 11 കോടി രൂപ അനുവദിച്ചു.  
 
കുടുംബശ്രീ, പട്ടികവര്‍ഗ വികസന വകുപ്പ്, തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷന്‍ എന്നിവ സംയുക്തമായി പട്ടികവര്‍ഗ മേഖലയില്‍ സാമൂഹ്യ വികസന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്‍റെ  ഭാഗമായാണ് ഈ പദ്ധതി. വേതനം ലഭിക്കുന്നതിലെ കാലതാമസം കാരണം തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികവര്‍ഗ കുടുംബങ്ങളുടെ പങ്കാളിത്തം ഗണ്യമായി കുറഞ്ഞതോടൊപ്പം അവരുടെ കൃഷിഭൂമിയില്‍ തൊഴില്‍ ചെയ്യുന്നതിന്‍റെ തോതും താഴ്ന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കുന്നത്.

പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍കൂര്‍ വേതനം നല്‍കുന്ന ഈ പദ്ധതി പ്രകാരം പട്ടികവര്‍ഗ തൊഴിലാളികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ ചെയ്ത ജോലിയുടെ 90 ശതമാനം വേതനം ഊരുസമിതികള്‍ മുഖേന അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പദ്ധതിക്കായി പട്ടികവര്‍ഗ വികസന വകുപ്പ് അനുവദിച്ച തുകയില്‍ നിന്നാണ് ഇതു വിതരണം ചെയ്യുക.   ഇപ്രകാരം ഊരുസമിതികളില്‍ കൂടി മുന്‍കൂര്‍ വേതനം കൈപ്പറ്റിയ തൊഴിലാളികളില്‍ നിന്നും കേന്ദ്രഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് ആ തുക തിരികെ ക്രമീകരിക്കുന്നതിനുമാണ് നിലവില്‍ ഉദ്ദേശിക്കുന്നത്. ഇങ്ങനെ ആഴ്ചയിലൊരിക്കല്‍ തൊഴിലുറപ്പ് വേതനം മുന്‍കൂറായി ലഭിക്കുന്നതിലൂടെ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് അവരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്നതാണ് നേട്ടം.  

തൊഴിലുറപ്പ് വേതനം കൃത്യമായി ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കുന്നതിനും കേന്ദ്ര ഫണ്ട് ലഭിക്കുന്നതനുസരിച്ച് തുക തിരികെ ക്രമീകരിക്കുന്നതും സംബന്ധിച്ച  കാര്യങ്ങള്‍  നിര്‍വഹിക്കുന്നതിനുള്ള ഒരുക്കങ്ങളും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി തൊഴിലുറപ്പ് എന്‍ജിനീയര്‍മാര്‍, തൊഴിലുറപ്പ് പദ്ധതിയിലെ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാര്‍, പട്ടികവര്‍ഗ അനിമേറ്റര്‍മാര്‍, പ്രമോട്ടര്‍മാര്‍, ഊരുസമിതികളുടെ സെക്രട്ടറി, പ്രസിഡന്‍റ്, പഞ്ചായത്ത് സെക്രട്ടറിമാര്‍, എന്നിവര്‍ക്ക് സാങ്കേതിക പരിശീലനവും നല്‍കിയിരുന്നു.

അട്ടപ്പാടി കൂടാതെ വയനാട് ജില്ലയിലും തൊഴിലുറപ്പ് വേതനം മുന്‍കൂറായി നല്‍കുന്ന പദ്ധതിക്ക് തുടക്കമിടുന്നുണ്ട്.  വയനാട് ജില്ലയില്‍ കുടുംബശ്രീ എ.ഡി.എസുകള്‍ വഴിയാണ് വേതനം നല്‍കുക. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഒരാഴ്ചക്കകം വൈത്തിരി, പുല്‍പ്പള്ളി, പനമരം എന്നീ പഞ്ചായത്തുകളില്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിക്കും.   

 

Content highlight
പട്ടികവര്‍ഗക്കാര്‍ക്ക് മുന്‍കൂര്‍ വേതനം നല്‍കുന്ന ഈ പദ്ധതി പ്രകാരം പട്ടികവര്‍ഗ തൊഴിലാളികള്‍ക്ക് ആഴ്ചയിലൊരിക്കല്‍ ചെയ്ത ജോലിയുടെ 90 ശതമാനം വേതനം ഊരുസമിതികള്‍ മുഖേന അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്.

കുടുംബശ്രീയുടെ സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് തമിഴകത്തിന്‍റെ കാരുണ്യമായി നൂറ്റമ്പത് ടണ്‍ ജൈവവളം

Posted on Monday, October 15, 2018

തിരുവനന്തപുരം: അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ വ്യാപകമായ കൃഷി നാശവും സാമ്പത്തിക നഷ്ടവും നേരിടേണ്ടി വന്ന കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സഹായം നല്‍കാന്‍ തമിഴകത്തിന്‍റെ കാരുണ്യം. തമിഴ്നാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജൈവവള നിര്‍മാണ സ്ഥാപനമായ ശുഭശ്രീ ബയോ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് മുപ്പത് ലക്ഷം രൂപയുടെ നൂറ്റി അമ്പത് ടണ്‍ ജൈവവളം കുടുംബശ്രീ വനിതാ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കാന്‍ മുന്നോട്ടു വന്നത്. ഇതിന്‍റെ ഭാഗമായി കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ എസ്.ദൊരൈരാജു, ഓപ്പറേഷന്‍സ് വിഭാഗം മേധാവി വി. ക്ളെമന്‍റ് രാജേഷ്, അഡ്വൈസര്‍ പെച്ചി മുത്തു എന്നിവര്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഐ.എ.എസ്, പ്രോഗ്രാം ഓഫീസര്‍  ദത്തന്‍.സി.എസ് എന്നിവര്‍ക്കൊപ്പം കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പുകള്‍ക്കുള്ള ജൈവവള പായ്ക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

നെല്ല്, പച്ചക്കറികള്‍, വാഴ, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ തരത്തിലുള്ള കൃഷികളാണ് സംഘക്കൃഷി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. പ്രധാനമായും ഓണം വിപണി ലക്ഷ്യമിട്ടാണ്  കുടുംബശ്രീയുടെ കൃഷികളിലേറെയും.  നിലവില്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് കൃഷി നശിച്ച്  സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്ന ഏഴായിരത്തിലേറെ വനിതാ കര്‍ഷക സംഘങ്ങളിലെ 35000ത്തോളം വനിതാ കര്‍ഷകര്‍ക്ക് ഇപ്പോള്‍ ജൈവവളം ലഭ്യമാക്കുന്നത് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാകും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ കര്‍ഷകര്‍ക്കാണ് ജൈവവളം നല്‍കുന്നത്. കുടുംബശ്രീ സംസ്ഥാന ജില്ലാമിഷനിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം കമ്പനിയുടെ പ്രതിനിധികള്‍ കൂടി ഓരോ ജില്ലയിലുമെത്തി കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുമായി സംവദിച്ചതിന്  ശേഷമാണ് ജൈവവളം വിതരണം ചെയ്യുന്നത്. കൂടാതെ കമ്പനിയുടെ മാര്‍ക്കറ്റിങ്ങ് ജനറല്‍ മാനേജരായ കൃഷ്ണമൂര്‍ത്തി ജൈവവളത്തിന്‍റെ പ്രയോജനങ്ങള്‍, ഉപയോഗിക്കുന്ന രീതി എന്നിവയെ കുറിച്ച് വനിതാ കര്‍ഷകര്‍ക്ക് ക്ളാസുകള്‍ നല്‍കുന്നുണ്ട്. ഒക്ടോബര്‍ നാലിന് ജൈവവള വിതരണം അവസാനിക്കും.  

സംസ്ഥാനത്തുണ്ടായ  പ്രളയദുരന്തത്തില്‍ കുടുംബശ്രീയുടെ 29415 ഏക്കര്‍ സ്ഥലത്തെ കൃഷിക്കും അതുവഴി 25056 വനിതാ കൃഷി സംഘങ്ങള്‍ക്കും വന്‍തോതില്‍ നാശനഷ്ടങ്ങള്‍ നേരിട്ടിരുന്നു. ഇതുവഴി 197.21 കോടി രൂപയുടെ നഷ്ടമാണ് സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിട്ടുള്ളത്.                                                                      

Content highlight
സംസ്ഥാനത്തുണ്ടായ പ്രളയദുരന്തത്തില്‍ കുടുംബശ്രീയുടെ 29415 ഏക്കര്‍ സ്ഥലത്തെ കൃഷിക്കും അതുവഴി 25056 വനിതാ കൃഷി സംഘങ്ങള്‍ക്കും വന്‍തോതില്‍ നാശനഷ്ടങ്ങള്‍ നേരിട്ടിരുന്നു.

'നവകേരളം' സംസ്ഥാന ഭാഗ്യക്കുറികള്‍: കുടുംബശ്രീ വനിതകള്‍ മുഖേന വിറ്റഴിച്ചത് ഏഴുകോടി രൂപയുടെ ടിക്കറ്റ്

Posted on Sunday, September 30, 2018

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തിന്‍റെ പുനരുദ്ധാരണത്തിനുമായി അധിക തുക സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ആരംഭിച്ച 'നവകേരള ഭാഗ്യക്കുറി' വില്‍പന കുടുംബശ്രീ വനിതകള്‍ മുഖേന ഊര്‍ജിതമാകുന്നു. ഇതുവരെ ഏഴു കോടി രൂപയുടെ ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഒക്ടോബര്‍ മൂന്നിനാണ് നറുക്കെടുപ്പ്. അതിനുള്ളില്‍ പരമാവധി ടിക്കറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് ദുരിതാശ്വാസ നിധിയിലേക്ക് കൂടുതല്‍ തുക സമാഹരിക്കുന്നതിനെ സഹായിക്കുന്നതിനാണ് കുടുംബശ്രീയുടെ ശ്രമങ്ങള്‍.

    ആകെ 90 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കുന്നതിനാണ് ഭാഗ്യക്കുറി വകുപ്പ് ലക്ഷ്യമിടുന്നത്. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം തൊണ്ണൂറ് പേര്‍ക്ക് ലഭിക്കും. കൂടാതെ രണ്ടാം സമ്മാനമായി അയ്യായിരം രൂപ വീതം ഒരുലക്ഷത്തി എണ്ണൂറ് പേര്‍ക്കും ലഭിക്കും. ഭാഗ്യക്കുറി വില്‍പനയുടെ ഭാഗമായി സംസ്ഥാനമൊട്ടാകെയുള്ള 1064 കുടുംബശ്രീ സി.ഡി.എസുകളില്‍ 1021 സി.ഡി.എസുകളും കാഷ്വല്‍ ഏജന്‍സിയെടുത്തിരുന്നു. ഇതുവഴി 13673 കുടുംബശ്രീ വനിതാ ഏജന്‍റ്മാര്‍ ടിക്കറ്റ് വില്‍പനയുമായി മുന്നേറുകയാണ്. ഇതുവരെ 280000 ടിക്കറ്റുകളാണ് ഇവര്‍ മുഖേന വിറ്റഴിച്ചത്. ലോട്ടറി വില്‍പന ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി അതിന്‍റെ പ്രചരണാര്‍ത്ഥം കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീയിലെ അംഗങ്ങള്‍ എല്ലാ ജില്ലകളിലും എട്ടുകേന്ദ്രങ്ങളിലായി തെരുവുനാടകങ്ങള്‍ അവതരിപ്പിച്ചു വരികയാണ്.  

     കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് കാഷ്വല്‍ ഏജന്‍സി എടുത്ത് നവകേരളം ഭാഗ്യക്കുറി വില്‍ക്കുന്നതിനായി സര്‍ക്കാര്‍ അവസരം നല്‍കിയതിനെ തുടര്‍ന്ന് നിരവധി സി.ഡി.എസുകളണ് മുന്നോട്ടു വന്നത്.  ഇപ്പോഴും സി.ഡി.എസുകള്‍ ഏജന്‍സിയെടുക്കാന്‍  തയ്യാറായി വരുന്നുണ്ട്. സി.ഡി.എസുകളെ കൂടാതെ കുടുംബശ്രീയുടെ പിന്തുണാ സംവിധാനങ്ങളായ കാസ്, മൈക്രോ എന്‍റര്‍പ്രൈസസ് കണ്‍സള്‍ട്ടന്‍റുമാര്‍, വിവിധ പരിശീലന ഗ്രൂപ്പുകള്‍ എന്നിവരും കാഷ്വല്‍ ഏജന്‍സി എടുത്ത്  ടിക്കറ്റ് വില്‍പന രംഗത്ത് സജീവമായിട്ടുണ്ട്. പദ്ധതി ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി ഭാഗ്യക്കുറി വകുപ്പിന്‍റെ നേതൃത്വത്തില്‍ ഓരോ ജില്ലയിലും നിന്നുള്ള കുടുംബശ്രീ പരിശീലന ഗ്രൂപ്പുകളിലെ ഒരാളെ വീതം ഉള്‍പ്പെടുത്തി പരിശീലനവും നല്‍കിയിരുന്നു.   

   ടിക്കറ്റ് ഒന്നിന് 250/- രൂപയാണ് വില. പത്തു ടിക്കറ്റുകളുള്ള ഒരു ബുക്ക് വാങ്ങുമ്പോള്‍ 1943/- രൂപ നല്‍കിയാല്‍ മതിയാകും. താല്‍പര്യമുള്ള ഏതൊരു കുടുംബശ്രീ വനിതയ്ക്കും സി.ഡി.എസുകള്‍ മുഖേന നവകേരള ലോട്ടറി വാങ്ങി വില്‍ക്കാന്‍ കഴിയും. ആകര്‍ഷകമായ കമ്മീഷനുമുണ്ട്. പത്ത് ടിക്കറ്റുകള്‍ വില്‍ക്കുമ്പോള്‍ ഏജന്‍റിന് 557 രൂപ കമ്മീഷനായി ലഭിക്കും. കൂടാതെ സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ പ്രൈസ് മണിയുടെ പത്ത് ശതമാനം ഏജന്‍സി പ്രൈസായി സി.ഡി.എസിനും ബാക്കി തുക ഏജന്‍റിനും ലഭിക്കും.

സര്‍ക്കാരിന്‍റ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന്‍റെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനമൊട്ടാകെയുള്ള അയല്‍ക്കൂട്ട വനിതകളില്‍ നിന്നു സമാഹരിച്ച ഏഴു കോടി രൂപ കഴിഞ്ഞ മാസം 29ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരുന്നു.

Content highlight
ടിക്കറ്റ് ഒന്നിന് 250/- രൂപയാണ് വില. പത്തു ടിക്കറ്റുകളുള്ള ഒരു ബുക്ക് വാങ്ങുമ്പോള്‍ 1943/- രൂപ നല്‍കിയാല്‍ മതിയാകും. താല്‍പര്യമുള്ള ഏതൊരു കുടുംബശ്രീ വനിതയ്ക്കും സി.ഡി.എസുകള്‍ മുഖേന നവകേരള ലോട്ടറി വാങ്ങി വില്‍ക്കാന്‍ കഴിയും.

'അതിജീവനത്തിന്‍റെ പാതയില്‍' നവകേരള സൃഷ്ടിക്കായി സന്ദേശമുയര്‍ത്തി കുടുംബശ്രീയുടെ തെരുവുനാടകം

Posted on Sunday, September 30, 2018

തിരുവനന്തപുരം: പ്രളയദുരന്തത്തില്‍ തകര്‍ന്ന കേരളത്തിന്‍റെ പുന:സൃഷ്ടിക്കായി നാടെങ്ങും സന്ദേശമുയര്‍ത്തി കുടുംബശ്രീയുടെ കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പായ രംഗശ്രീയിലെ കലാകാരികള്‍. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും കേരളത്തിന്‍റെ പുനരുദ്ധാരണത്തിനും വേണ്ടി സര്‍ക്കാരിന്‍റെ വിഭവസമാഹരണം ഊര്‍ജിതമാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനഭാഗ്യക്കുറി വകുപ്പിന്‍റെ നേതൃത്വത്തില്‍ പുറത്തിറക്കിയിട്ടുള്ള നവകേരളം ലോട്ടറിയുടെ വില്‍പനയ്ക്ക് കൂടുതല്‍ പ്രചാരം ലഭ്യമാക്കുക എന്നതു കൂടി ലക്ഷ്യമിട്ടാണ് രംഗശ്രീ കലാകാരികളുടെ തെരുവുനാടകം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ സാമ്പത്തിക സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളജനത ഒറ്റക്കെട്ടായി നിന്നുകൊണ്ട് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പുതിയൊരു കേരളം കെട്ടിപ്പടുക്കുന്നതും ജനങ്ങള്‍ സാഹോദര്യത്തോടും സന്തോഷത്തോടും പുതിയൊരു കാലത്തെ വരവേല്‍ക്കുന്നതുമാണ് 'അതിജീവനത്തിന്‍റെ പാതയില്‍' എന്നു പേരിട്ടിരിക്കുന്ന തെരുവുനാടകത്തിന്‍റെ പ്രമേയം. അടിസ്ഥാന സൗകര്യങ്ങള്‍ വീണ്ടെടുക്കുന്നതിന്‍റെ ആവശ്യകതയും പ്രാധാന്യവുമെല്ലാം നാടകത്തില്‍ ഊന്നി പറയുന്നു. കൂടാതെ പ്രളയകാലത്ത് ജാതിമതഭേദങ്ങളും സാമ്പത്തികവുമായ അന്തരങ്ങളും മറന്ന് ജനങ്ങള്‍ പരസ്പരം സഹായിച്ചുകൊണ്ട് രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നതും അവരൊരുമിച്ച് സമൂഹനന്‍മയ്ക്കായി നിലകൊള്ളുന്നതും നാടകത്തില്‍ അവതരിപ്പിക്കുന്നുണ്ട്. .       
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും എട്ടു കേന്ദ്രങ്ങളില്‍ രംഗശ്രീയുടെ നേതൃത്വത്തില്‍ കലാപരിപാടി അവതരിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ രണ്ടു വരെയാണ് അവതരണം. തൊണ്ണൂറോളം കുടുംബശ്രീ വനിതകളാണ് വിവിധ ജില്ലകളിലായി അരങ്ങേറുന്ന തെരുവുനാടകത്തില്‍ അഭിനയിക്കുന്ന കലാകാരികള്‍. അയല്‍ക്കൂട്ട വനിതകളില്‍ നിന്നും ഏറ്റവും മികച്ച കലാകാരികളെ തിരഞ്ഞെടുത്ത് ഈ മേഖലയില്‍ പ്രശസ്തരായ വ്യക്തികളുടെ കീഴില്‍ പരിശീലനം നല്‍കിയാണ് രംഗശ്രീ കമ്യൂണിറ്റി തിയേറ്റര്‍ ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുളളത്. 'അതിജീവനത്തിന്‍റെ പാതയില്‍' എന്ന പുതിയ തെരുവു നാടകത്തിന്‍റെ ആശയവും സ്ക്രിപ്റ്റുമെല്ലാം ഇതിലെ കലാകാരികള്‍ തന്നെയാണ് നിര്‍വഹിച്ചിട്ടുള്ളത്. നാടക സംവിധായകനായ പ്രമോദ് പയ്യന്നൂരിന്‍റെ സാങ്കേതിക സഹായവും ലഭിച്ചിരുന്നു. കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍കോട്, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നാടകം അവതരിപ്പിച്ചു.  മറ്റ് ജില്ലകളില്‍ നാടകം അവതരിപ്പിച്ചു വരികയാണ്.
                                                                     

 

Content highlight
സംസ്ഥാനത്ത് എല്ലാ ജില്ലകളിലും എട്ടു കേന്ദ്രങ്ങളില്‍ രംഗശ്രീയുടെ നേതൃത്വത്തില്‍ കലാപരിപാടി അവതരിപ്പിക്കുന്നുണ്ട്.

കുടുംബശ്രീയുടെ സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് തമിഴകത്തിന്‍റെ കാരുണ്യമായി നൂറ്റമ്പത് ടണ്‍ ജൈവവളം

Posted on Friday, September 28, 2018

തിരുവനന്തപുരം: അപ്രതീക്ഷിതമായെത്തിയ പ്രളയക്കെടുതിയില്‍ വ്യാപകമായ കൃഷി നാശവും സാമ്പത്തിക നഷ്ടവും നേരിടേണ്ടി വന്ന കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സഹായം നല്‍കാന്‍ തമിഴകത്തിന്‍റെ കാരുണ്യം. തമിഴ്നാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജൈവവള നിര്‍മാണ സ്ഥാപനമായ ശുഭശ്രീ ബയോ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് മുപ്പത് ലക്ഷം രൂപയുടെ നൂറ്റി അമ്പത് ടണ്‍ ജൈവവളം കുടുംബശ്രീ വനിതാ കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കാന്‍ മുന്നോട്ടു വന്നത്. ഇതിന്‍റെ ഭാഗമായി കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ എസ്.ദൊരൈരാജു, ഓപ്പറേഷന്‍സ് വിഭാഗം മേധാവി വി. ക്ളെമന്‍റ് രാജേഷ്, അഡ്വൈസര്‍ പെച്ചി മുത്തു എന്നിവര്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍ ഐ.എ.എസ്, പ്രോഗ്രാം ഓഫീസര്‍  ദത്തന്‍.സി.എസ് എന്നിവര്‍ക്കൊപ്പം കുടുംബശ്രീ സംഘക്കൃഷി ഗ്രൂപ്പുകള്‍ക്കുള്ള ജൈവവള പായ്ക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

നെല്ല്, പച്ചക്കറികള്‍, വാഴ, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ തരത്തിലുള്ള കൃഷികളാണ് സംഘക്കൃഷി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്. പ്രധാനമായും ഓണം വിപണി ലക്ഷ്യമിട്ടാണ്  കുടുംബശ്രീയുടെ കൃഷികളിലേറെയും.  നിലവില്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് കൃഷി നശിച്ച്  സാമ്പത്തിക പ്രയാസങ്ങള്‍ നേരിടുന്ന ഏഴായിരത്തിലേറെ വനിതാ കര്‍ഷക സംഘങ്ങളിലെ 35000ത്തോളം വനിതാ കര്‍ഷകര്‍ക്ക് ഇപ്പോള്‍ ജൈവവളം ലഭ്യമാക്കുന്നത് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകരമാകും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളിലെ കര്‍ഷകര്‍ക്കാണ് ജൈവവളം നല്‍കുന്നത്. കുടുംബശ്രീ സംസ്ഥാന ജില്ലാമിഷനിലെ ഉദ്യോഗസ്ഥര്‍ക്കൊപ്പം കമ്പനിയുടെ പ്രതിനിധികള്‍ കൂടി ഓരോ ജില്ലയിലുമെത്തി കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് കര്‍ഷകരുമായി സംവദിച്ചതിന്  ശേഷമാണ് ജൈവവളം വിതരണം ചെയ്യുന്നത്. കൂടാതെ കമ്പനിയുടെ മാര്‍ക്കറ്റിങ്ങ് ജനറല്‍ മാനേജരായ കൃഷ്ണമൂര്‍ത്തി ജൈവവളത്തിന്‍റെ പ്രയോജനങ്ങള്‍, ഉപയോഗിക്കുന്ന രീതി എന്നിവയെ കുറിച്ച് വനിതാ കര്‍ഷകര്‍ക്ക് ക്ളാസുകള്‍ നല്‍കുന്നുണ്ട്. ഒക്ടോബര്‍ നാലിന് ജൈവവള വിതരണം അവസാനിക്കും.  

chief minister

മുഖ്യമന്ത്രി പിണറായി വിജയന് ശുഭശ്രീ ബയോ എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി മാനേജിങ്ങ് ഡയറക്ടര്‍ എസ്.ദൊരൈരാജു കുടുംബശ്രീ വനിതാ സംഘക്കൃഷി സംഘങ്ങള്‍ക്കുള്ള ജൈവവള പായ്ക്കറ്റ് കൈമാറുന്നു. ദത്തന്‍.സി.എസ്, പെച്ചി മുത്തു, വി. ക്ളെമന്‍റ് രാജേഷ്, എസ്.ഹരികിഷോര്‍ ഐ.എ.എസ് എന്നിവര്‍ സമീപം.

 

സംസ്ഥാനത്തുണ്ടായ  പ്രളയദുരന്തത്തില്‍ കുടുംബശ്രീയുടെ 29415 ഏക്കര്‍ സ്ഥലത്തെ കൃഷിക്കും അതുവഴി 25056 വനിതാ കൃഷി സംഘങ്ങള്‍ക്കും വന്‍തോതില്‍ നാശനഷ്ടങ്ങള്‍ നേരിട്ടിരുന്നു. ഇതുവഴി 197.21 കോടി രൂപയുടെ നഷ്ടമാണ് സംഘക്കൃഷി ഗ്രൂപ്പുകള്‍ക്ക് ഉണ്ടായിട്ടുള്ളത്. 

 
 

                                 

 

Content highlight
നെല്ല്, പച്ചക്കറികള്‍, വാഴ, കിഴങ്ങ് വര്‍ഗങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ തരത്തിലുള്ള കൃഷികളാണ് സംഘക്കൃഷി ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.

സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തയ്യല്‍ സംബന്ധമായ ജോലികള്‍: ടെന്‍ഡര്‍ കൂടാതെ കുടുംബശ്രീ അപ്പാരല്‍ യൂണിറ്റുകള്‍ക്ക് ലഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Posted on Thursday, September 27, 2018

തിരുവനന്തപുരം: വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സ്വാശ്രയ സ്ഥാപനങ്ങള്‍ മുതലായവയില്‍ നിന്നും തയ്യല്‍ സംബന്ധമായ ജോലികള്‍ ചെയ്യുന്നതിന് കുടുംബശ്രീയുടെ കീഴിലുള്ള തയ്യല്‍ യൂണിറ്റുകള്‍ക്ക് കരാര്‍ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി ദീര്‍ഘിപ്പിച്ച്  സര്‍ക്കാര്‍ ഉത്തരവിറക്കി.ടെന്‍ഡര്‍ നടപടികള്‍ കൂടാതെ തയ്യല്‍ ജോലികള്‍ നേരിട്ടു ലഭിക്കുന്നതിനായി സ്റ്റോക്ക് പര്‍ച്ചേസ് മാന്വലില്‍ പ്രത്യേക ഇളവു വരുത്തിയാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കരാര്‍ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുള്ളത്.

നിലവില്‍ കുടുംബശ്രീയുടെ കീഴില്‍ നിരവധി അപ്പാരല്‍ പാര്‍ക്കുകളും ആയിരത്തിലേറെ ചെറുകിട തയ്യല്‍ യൂണിറ്റുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പുതിയ ഉത്തരവ് പ്രകാരം വിവിധ സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ആവശ്യമായി വരുന്ന തയ്യല്‍ ജോലികള്‍ ടെന്‍ഡര്‍ കൂടാതെ കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പിക്കാനാകും.  ഇതോടൊപ്പം യൂണിറ്റ് അംഗങ്ങള്‍ക്ക് സ്വന്തം നിലയില്‍ സര്‍ക്കാര്‍ മേഖലയിലെ വിവിധ സ്ഥാപനങ്ങളെ സമീപിച്ച് തയ്യല്‍ ജോലികള്‍ ഏറ്റെടുക്കുന്നതിനും അവസരം ലഭിക്കും. കഴിഞ്ഞ വര്‍ഷം സാമൂഹ്യനീതി, ലോട്ടറി വകുപ്പുകളില്‍ നിന്നും കൂടാതെ മറ്റ് സ്ഥാപനങ്ങളില്‍ നിന്നുള്ള  തയ്യല്‍ജോലികളും ഏറ്റെടുത്തു ചെയ്തതു വഴി കുടുംബശ്രീക്ക് നാലു കോടി രൂപയുടെ വരുമാനം നേടാന്‍ സാധിച്ചു. മിതമായ നിരക്കില്‍ ഗുണമേന്മയും ഈടും ഉറപ്പാക്കി തയ്യല്‍ ജോലികള്‍ സമയബന്ധിതമായി ചെയ്തു കൊടുക്കുന്നതു വഴി യൂണിറ്റുകള്‍ക്ക് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ ലഭിക്കുന്നുണ്ട.

 

Content highlight
ടെന്‍ഡര്‍ നടപടികള്‍ കൂടാതെ തയ്യല്‍ ജോലികള്‍ നേരിട്ടു ലഭിക്കുന്നതിനായി സ്റ്റോക്ക് പര്‍ച്ചേസ് മാന്വലില്‍ പ്രത്യേക ഇളവു വരുത്തിയാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കരാര്‍ ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കാന്‍റീന്‍ നടത്താന്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി

Posted on Wednesday, September 26, 2018

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു കൈമാറ്റം ചെയ്യുന്ന ഓഫീസുകളിലും ടെന്‍ഡര്‍ നടപടികളില്ലാതെ കാന്‍റീന്‍ നടത്തുന്നതിന് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചു. വാര്‍ഷിക കരാര്‍ അടിസ്ഥാനത്തില്‍ കാന്‍റീന്‍ നടത്തുന്നതിനാണ് അനുമതി. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് (സ.ഉ.(സാധാ.)നമ്പര്‍. 2143/2018/ ത.സ്വ.ഭ തിരുവനന്തപുരം.തീയതി-3-8-2018 ) പുറപ്പെടുവിച്ചു.

സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു  പുറമെ, ഇവിടേക്ക് കൈമാറ്റം ചെയ്യുന്ന നിരവധി സ്ഥാപനങ്ങളുമുണ്ട്. പുതിയ ഉത്തരവ് കുടുംബശ്രീയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 1074 കാന്‍റീന്‍ കാറ്ററിംഗ് യൂണിറ്റുകള്‍ക്ക് ഏറെ പ്രയോജനകരമാകും. ഇതുപ്രകാരം നിലവിലുള്ള സംരംഭകര്‍ക്ക് പ്രാദേശികമായി തന്നെ വിവിധ തദ്ദേശസ്ഥാപനങ്ങളില്‍ സംരംഭം ആരംഭിക്കാനുള്ള അവസകരമൊരുങ്ങുകയും അതുവഴി മികച്ച വരുമാനം നേടാനും കഴിയും.

പ്രഭാത ഭക്ഷണം, ഊണ്, ചായ, കാപ്പി, പലഹാരങ്ങള്‍ എന്നിങ്ങനെ സ്വാദിഷ്ടമുള്ള നാടന്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കുമെന്നതാണ് കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകളുടെ പ്രത്യേകത. ഇതോടൊപ്പം തദ്ദേശ സ്ഥാപനങ്ങളില്‍ സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് ഭക്ഷണമൊരുക്കുന്ന കരാറും കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കാന്‍ കഴിയും.
നിലവില്‍ ഓരോ ജില്ലയിലും കളക്ട്രേറ്റുകള്‍, ഗവണ്‍മെന്‍റ് ഗസ്റ്റ് ഹൗസുകള്‍ എന്നിവിടങ്ങളില്‍ കുടുംബശ്രീ യൂണിറ്റുകള്‍ മുഖേന കാന്‍റീന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ പല പ്രമുഖ സ്ഥാപനങ്ങള്‍ സംഘടിപ്പിക്കുന്ന മേളകള്‍, ദേശീയ സരസ് ഉല്‍പന്ന വിപണന മേളകള്‍, ഇതരസംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്ന ഫെയറുകള്‍, അന്താരാഷ്ട്ര വ്യാപാരോത്സവം എന്നിവിടങ്ങളിലെല്ലാം കുടുംബശ്രീ വനിതകള്‍ സ്വാദിഷ്ഠമായ ഭക്ഷണവിഭവങ്ങളുമായി പങ്കെടുക്കാറുണ്ട്.  ഗുണനിലവാരമുള്ള ഭക്ഷണവും മികച്ച ആഥിതേയത്വവുമാണ് കുടുംബശ്രീ കാന്‍റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളുടെ പ്രത്യേകത. സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളോട് ചേര്‍ന്ന് കുടുംബശ്രീ കാന്‍റീന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ആറായിരത്തിലേറെ സ്ത്രീകള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും.

 

Content highlight
പ്രഭാത ഭക്ഷണം, ഊണ്, ചായ, കാപ്പി, പലഹാരങ്ങള്‍ എന്നിങ്ങനെ സ്വാദിഷ്ടമുള്ള നാടന്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ മിതമായ നിരക്കില്‍ ലഭിക്കുമെന്നതാണ് കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകളുടെ പ്രത്യേകത.